വാഹനപരിശോധനക്കിടെ വൃദ്ധന്റെ മുഖത്തടിച്ച് പൊലീസ്, ക്രൂരതക്കെതിരെ പ്രതിഷേധം; മദ്യപിച്ച് ബഹളം വച്ചെന്ന് വിശദീകരണം

വാഹനപരിശോധനക്കിടെ വൃദ്ധന്റെ മുഖത്തടിച്ച് പൊലീസ്, ക്രൂരതക്കെതിരെ പ്രതിഷേധം; മദ്യപിച്ച് ബഹളം വച്ചെന്ന് വിശദീകരണം

വാഹനപരിശോധനയ്ക്കിടയില്‍ വൃദ്ധന് നേരെ പൊലീസിന്റെ ക്രൂരമര്‍ദ്ദനം. കൊല്ലം ചടയമംഗലത്തിനടുത്ത് ആയൂരില്‍ ഹെല്‍മെറ്റ് ഇല്ലാത്തതിന്റെ പേരില്‍ പ്രൊബേഷന്‍ എസ്.ഐ നജീം വൃദ്ധന്റെ മുഖത്തടിച്ചത്. മഞ്ഞപ്പാറ സ്വദേശി രാമാനന്ദനാണ് മര്‍ദ്ദനമേറ്റത്. ക്രൂരമായി മര്‍ദ്ദിക്കുകയും ജീപ്പിലേക്ക് വലിച്ചിഴക്കുകയും ചെയ്യുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഹൃദ്രോഗിയാണ് താനെന്ന് രാമാനന്ദന്‍ അറിയിച്ചെങ്കിലും എസ് ഐ അടക്കമുള്ളവര്‍ വാഹനത്തിലേയ്ക്ക് നിര്‍ബന്ധിച്ച് കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. ആദ്യം സുഹൃത്തായ പൊടിമോനെയാണ് വാഹനത്തില്‍ കയറ്റിയത്. രാമാനന്ദന്‍ പ്രതിരോധിക്കുകയും ബലം പ്രയോഗിക്കുകയും ചെയ്യുന്നതിന് ഇടയിലായിരുന്നു മുഖത്ത് മര്‍ദ്ദനമേറ്റത്. ഹൃദ്രോഗിയായ രാമാനന്ദനെ മര്‍ദ്ദനത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധത്തിന് വഴിയൊരുക്കിയതോടെ റിപ്പോര്‍ട്ട് നല്‍കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയോട് റൂറല്‍ എസ്പി ആവശ്യപ്പെട്ടു.

രാമാനന്ദന്‍ സുഹൃത്തുമായാണ് ബൈക്കിലെത്തിയത്. ഹെല്‍മറ്റോ മറ്റ് രേഖകളോ ഇവരുടെ കയ്യില്‍ ഉണ്ടായിരുന്നില്ല. അഞ്ഞൂറ് രൂപ വീതം പിഴയടക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. കൂലിപ്പണിക്കാരാണെന്നും ഇപ്പോള്‍ പണമെടുക്കാനില്ലെന്നും അറിയിച്ച സുഹൃത്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു, ഇത് കണ്ട് രാമനന്ദന്‍ പൊലീസിനെ ചോദ്യം ചെയ്തതായും ആക്രമിക്കാന്‍ ശ്രമിച്ചതായും പൊലീസ് പറയുന്നു. ഹെല്‍മെറ്റ് വെയ്ക്കാത്തതിനല്ല മദ്യപിച്ച് ബഹളം വെച്ചതിനാലാണ് രാമാനന്ദനെ മര്‍ദ്ദിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം.

Related Stories

No stories found.
logo
The Cue
www.thecue.in