ഓപ്പറേഷന്‍ പി-ഹണ്ട്: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച 41 പേര്‍ അറസ്റ്റില്‍

ഓപ്പറേഷന്‍ പി-ഹണ്ട്: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച 41 പേര്‍ അറസ്റ്റില്‍

കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച 41 പേര്‍ അറസ്റ്റില്‍. കേരള പൊലീസ് സംസ്ഥാനവ്യാപകമായി നടത്തിയ ഓപ്പറേഷന്‍ പി ഹണ്ടിലാണ് ഇവര്‍ പിടിയിലായത്. 227 കേസുകളാണ് രജിസ്റ്റര്‍ ചെയ്തു.

സംസ്ഥാന പൊലീസിനു കീഴില്‍ സൈബര്‍ ഡോം സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി ഞായറാഴ്ചയാണ് റെയ്ഡ് നടത്തിയത്. 362 സ്ഥലത്ത് പരിശോധന നടത്തി 268 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും കമ്പ്യൂട്ടറുകള്‍, മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് ഡിസ്‌ക്കുകള്‍ തുടങ്ങിയ 285 ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തുവെന്നും പൊലീസ് അറിയിച്ചു.

ഏറ്റവും കൂടുതല്‍ അറസ്റ്റ് എറണാകുളത്തുനിന്നാണ്. സിറ്റിയില്‍ മൂന്നും റൂറലില്‍ ആറും. തിരുവനന്തപുരം സിറ്റിയില്‍ രണ്ടും റൂറലില്‍ നാലും അറസ്റ്റ്. മലപ്പുറത്ത് 47 കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ തിരുവനന്തപുരം സിറ്റിയില്‍ നാലും റൂറലില്‍ 27ഉം കേസ്. എറണാകുളം സിറ്റി- 13, റൂറല്‍- 21.

സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റയുടെ നിര്‍ദേശപ്രകാരം സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തിലായിരുന്നു പരിശോധന. ഐജിമരായ എസ് ശ്രീജിത്, ഹര്‍ഷിത അട്ടല്ലൂരി, അശോക് യാദവ് എന്നിവര്‍ നേതൃത്വം നല്‍കി.

ഡാര്‍ക് നെറ്റും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളുംവഴി കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും സൃഷ്ടിച്ചായിരുന്നു ലൈംഗികചൂഷണം. ഉന്നതരടക്കം പിടിയിലായെന്നും പൊലീസ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൊവിഡ് കാലത്ത് ചൂഷണം വര്‍ധിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് നിരീക്ഷണം ശക്തമാക്കുകയായിരുന്നു. സൈബര്‍ ഡോമിനു കീഴിലുള്ള 'കൗണ്ടറിങ് ചൈല്‍ഡ് സെക്ഷ്വല്‍ എക്സ്പ്ലോയിറ്റേഷന്‍' (സിസിഎസ്ഇ) സംഘമാണ് 'പി ഹണ്ട്' നടത്തുന്നത്. കൊവിഡ് കാലത്ത് കുട്ടികളുടെ നഗ്‌നചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാന്‍ 'കൊറോണ ലൈഫ്' എന്ന പേരിലാണ് ഗ്രൂപ്പ് പ്രവര്‍ത്തിച്ചിരുന്നത്. പഴങ്ങളുടെയും ടിവി പരിപാടികളുടെയും കഥാപാത്രങ്ങളുടെയും പേരിലാണ് വാട്സാപ്, ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം ഗ്രൂപ്പുകളില്‍ അധികവും പ്രവര്‍ത്തിച്ചിരുന്നത്.

നാനൂറോളം മലയാളികള്‍ സജീവമായ ഇത്തരം ഗ്രൂപ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്‍സിഎംഇസി (നാഷണല്‍ സെന്റര്‍ ഫോര്‍ മിസ്സിങ് ആന്‍ഡ് എക്സ്പ്ലോയിറ്റഡ് ചില്‍ഡ്രന്‍) സംസ്ഥാന പൊലീസിന് കൈമാറിയിരുന്നു. ഇതുവഴി ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കുന്നവരുടെ ഐപി അഡ്രസും മറ്റ് വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കുട്ടികളുടെ വീടുകളില്‍നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് ഈ ഗ്രൂപ്പുകളില്‍ ഉപയോഗിക്കുന്നതെന്നും പൊലീസ് അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in