തൃശൂരില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ സനൂപിനെ ഓര്‍ത്ത് ഒരു നാട് മുഴുവന്‍ കരയുകയാണ്. ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ട സനൂപിന് പുതുശ്ശേരി കോളനി തന്നെയായിരുന്നു വീട്. നാടിന് പ്രിയപ്പെട്ടവന്‍, മരത്തംകോട് ചിറ്റിലങ്ങാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി പിയു സനൂപിനെ 'തക്കുടു' എന്നാണ് നാട്ടുകാര്‍ വിളിച്ചിരുന്നത്. കോളനിയുടെയും നാടിന്റെയും എന്താവശ്യത്തിനും മുന്നില്‍ നില്‍ക്കുന്ന സനൂപിന്റെ മരണം, ഒരു നാടിന് മുഴുവന്‍ വേദനയാണ് സമ്മാനിച്ചത്.
സനൂപ് ഇനി മനസുകളില്‍ ആളിക്കത്തുന്ന അഗ്നിയാകുമെന്നായിരുന്നു ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം കുറിച്ചത്. ഒരു അനാഥന്റെ മടക്കയാത്ര, പക്ഷേ ആ യാത്ര നാടിനെയാകെ അനാഥമാക്കിയതായി തോന്നി. ആര്‍ത്തലച്ചു കരയാത്ത, ഒന്ന് വിതുമ്പാത്ത ഒരാളെയും കാണാന്‍ കഴിഞ്ഞില്ല. എത്രമേല്‍ സനൂപ് നാടിന് പ്രിയപ്പെട്ടവനായിരുന്നു.കണ്ടു നിന്നവര്‍ക്ക് ആ ആത്മ ബന്ധത്തിന്റെ തീഷ്ണത മനസ്സിലാകും.
വിതുമ്പുന്ന ചെറുപ്പം പറയുന്നത് കേട്ടു,ഞങ്ങടെ ചങ്കായിരുന്നു തക്കുടു. സനൂപ് ജീവിച്ചു തീര്‍ത്തത്, ഒരുപാട് അമ്മമാര്‍ക്ക് നടുവിലയിരുന്നു. ഒത്തിരി സഹോദര്യങ്ങള്‍ക്ക് ചുറ്റുമായിരുന്നു. നടന്ന വഴികളില്‍ ത്യാഗത്തിന്റെ പാദമുദ്രകള്‍. ആര്‍ എസ് എസി നെതിരായ ധീരത. വിശപ്പ് മാറ്റാനും, രക്തം നല്‍കാനും, ആക്രി പെറുക്കിയും അധ്വാനിച്ചും നാടിനെ ഊട്ടാനും,നടക്കുമ്പോള്‍, നാട് കാണുന്നുണ്ടായിരുന്നു അവനറിയാതെ,അവന്റെ ധീരതയും ത്യാഗവും നന്മയും', എഎ റഹീം കുറിച്ചു.
ഇരുപതാം വയസിലാണ് അനൂപ് ബ്രാഞ്ച് സെക്രട്ടറിയാകുന്നത്. രണ്ടാം തവണയും സെക്രട്ടറി സ്ഥാനത്ത് തുടര്‍ന്നു. കോളനിയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും, പൊതിച്ചോറ് എത്തിക്കാനുമെല്ലാം മുന്‍കൈ എടുത്തത് സനൂപാണ്. സനൂപിന്റെ വിയോഗവാര്‍ത്തക്കിടയിലും, സനൂപ് പറഞ്ഞുറപ്പിച്ച് സമാഹരിച്ച പൊതിച്ചോറുകള്‍ മുടങ്ങാതെ വിതരണം ചെയ്യാനാണ് ഡിവൈഎഫ്‌ഐ തീരുമാനിച്ചത്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ഞായറാഴ്ച രാത്രി കോളനിയിലെ കമ്മ്യൂണിറ്റി ഹാളില്‍ ഐപിഎല്‍ ക്രിക്കറ്റ് കാണുന്നിടയില്‍ നിന്നാണ് സുഹൃത്തിനെ വീട്ടില്‍ കൊണ്ടുപോയാക്കാന്‍ സനൂപ് പുറത്തിറങ്ങിയത്. വഴിയില്‍ തടഞ്ഞ് നിര്‍ത്തിയ അക്രമി സംഘം ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.