ആര്‍എല്‍വി രാമകൃഷ്ണന് അവസരം നിഷേധിച്ചതില്‍ വിശദീകരണം തേടിയെന്ന് മന്ത്രി എകെ ബാലന്‍

മന്ത്രി എ കെ ബാലന്‍
മന്ത്രി എ കെ ബാലന്‍

ആര്‍എല്‍വി രാമകൃഷ്ണന് പരിപാടി അവതരിപ്പിക്കാന്‍ അവസരം നിഷേധിച്ചുവെന്ന പരാതിയില്‍ കേരള സംഗീത നാടക അക്കാദമി വിശദീകരണം തേടിയിട്ടുണ്ടെന്ന് മന്ത്രി എ കെ ബാലന്‍. പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാംസ്‌കാരിക വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി എ കെ ബാലന്‍ അറിയിച്ചു.

കൊവിഡ് പ്രതിസന്ധി കാരണം കലാ അവതരണം നടത്താന്‍ അവസരങ്ങള്‍ ഇല്ലാതായ കലാകാരന്‍മാര്‍ക്കും കലാകാരികള്‍ക്കും വേണ്ടിയാണ് സര്‍ഗഭൂമി പരിപാടി നടത്തുന്നത്. ചെറുതായെങ്കിലും സാമ്പത്തിക സഹായം നല്‍കാനും ലക്ഷ്യമിട്ടിരുന്നു. കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ചാണ് പരിപാടി നടത്തുന്നത്. ശാസ്ത്രീയ നൃത്തങ്ങള്‍, ശാസ്ത്രീയ സംഗീതം തുടങ്ങി മറ്റു കലകളുടെ അവതരണത്തെക്കുറിച്ച് പ്രാഥമിക ചര്‍ച്ചകള്‍ പോലും നടന്നിട്ടില്ലെന്നും മന്ത്രി എകെ ബാലന്‍ വ്യക്തമാക്കി.

ആര്‍എല്‍വി രാമകൃഷ്ണന്‍ അക്കാദമിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. അത് ഫയലില്‍ സൂക്ഷിച്ചിട്ടുണ്ട്. നൃത്ത വിഭാഗത്തിലേക്ക് ആളുകളെ തെരഞ്ഞെടുക്കുന്ന കാര്യം ഇതുവരെയും തീരുമാനിച്ചിട്ടില്ല. ഈ വിഭാഗത്തിലേക്ക് ആരെയും തെരഞ്ഞെടുത്തിട്ടുമില്ലെന്നും മന്ത്രി എ കെ ബാലന്‍ പറഞ്ഞു. ചെറു സംഘടനകള്‍ക്കാണ് ആദ്യഘട്ടത്തില്‍ അവസരം നല്‍കിയിട്ടുള്ളത്. ലഘു നാടകങ്ങള്‍, നാടന്‍ കലകള്‍, ഗോത്ര കലകള്‍, മറ്റു കേരളീയ കലകള്‍ എന്നിവയുടെ അവതരണമാണ് ആദ്യഘട്ടത്തില്‍ ചിത്രീകരിക്കുന്നത്.

നൃത്തകലയിലെ ആര്‍.എല്‍.വി. രാമകൃഷ്ണന്റെ പ്രാഗല്‍ഭ്യത്തെ പൊതു സമൂഹം ഇതിനകം തന്നെ അംഗീകരിച്ചതാണ്. ശ്രീ. രാമകൃഷ്ണനെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് തന്നെയായിരിക്കും ഗവണ്‍മെന്റ് സ്വീകരിക്കുകയെന്നും മന്ത്രി എ കെ ബാലന്‍ വ്യക്തമാക്കി. ആത്മഹത്യശ്രമം നടത്തിയ ആര്‍എല്‍വി രാമകൃഷ്ണന്റെ ആരോഗ്യകാര്യങ്ങള്‍ അന്വേഷിച്ചിരുന്നതായും മന്ത്രി അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in