'കേരളം ചോരയില്‍ കുതിരുമ്പോള്‍ മൗനം പാലിയ്ക്കുന്നവര്‍ കൊലയാളികള്‍ക്കൊപ്പമാണ്'; മാധ്യമങ്ങള്‍ക്കെതിരെ എം സ്വരാജ്

'കേരളം ചോരയില്‍ കുതിരുമ്പോള്‍ മൗനം പാലിയ്ക്കുന്നവര്‍ കൊലയാളികള്‍ക്കൊപ്പമാണ്'; മാധ്യമങ്ങള്‍ക്കെതിരെ എം സ്വരാജ്

കുന്നംകുളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കുത്തിക്കൊന്ന കേസില്‍ മാധ്യമങ്ങളെ വിമര്‍ശിച്ച് എം സ്വരാജ് എം എല്‍ എ. കമ്യൂണിസ്റ്റുകാര്‍ പ്രതിസ്ഥാനത്ത് വരുമ്പോള്‍ മാത്രമേ കൊലപാതക രാഷ്ട്രീയത്തിനെതിരെ മുഖ്യപ്രസംഗവും പരമ്പരകളും ഉണ്ടാവുകയുള്ളുവെന്ന് എം സ്വരാജ് ആരോപിച്ചു. മുഖ്യധാരാ പത്രങ്ങളുടെ പല എഡിഷനിലും ഈ വാര്‍ത്ത നല്‍കിയിട്ടില്ല. കൊടുത്ത പത്രങ്ങളില്‍ സൂക്ഷമപരിശോധന നടത്തിയാല്‍ മാത്രമേ ആ വാര്‍ത്ത കാണുകയുള്ളുവെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ എം സ്വരാജ് എംഎല്‍എ പറഞ്ഞു.

കൊലയാളികളെ തുറന്നു കാണിച്ചും ഒറ്റപ്പെടുത്തിയും മാത്രമേ നാട്ടില്‍ സമാധാനം നിലനിര്‍ത്താനാവുകയുള്ളു. കേരളം ചോരയില്‍ കുതിരുമ്പോള്‍ മൗനം പാലിയ്ക്കുന്നവര്‍ കൊലയാളികള്‍ക്കൊപ്പമാണെന്നും എം സ്വരാജ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അരുംകൊലകള്‍ അറുതിയില്ലാതെ .... കേരളത്തിലെ പ്രധാനപ്പെട്ട സര്‍ക്കാരാശുപത്രികളിലെല്ലാം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വര്‍ഷങ്ങളായി ഉച്ചഭക്ഷണമെത്തിയ്ക്കുന്നത് ഡിവൈഎഫ്‌ഐ ആണ്. ഹൃദയപൂര്‍വമെന്ന മഹത്തായ ഉച്ചഭക്ഷണ പരിപാടിയ്ക്കായി പൊതിച്ചോറു സംഘടിപ്പിയ്ക്കാന്‍ ഇന്നലെ ഓടി നടന്ന ഒരു ചെറുപ്പക്കാരനിപ്പോള്‍ തൃശൂരില്‍ ചോരയില്‍ കുളിച്ചു ചലനമറ്റു കിടക്കുന്നു. സ .സനൂപ് ഡിവൈഎഫ്‌ഐ മേഖലാ ജോ. സെക്രട്ടറിയാണ്. സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയാണ്. സംഘപരിവാര്‍ ഭീകരരാണ് കൊന്നു തള്ളിയത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ അരുംകൊല ചെയ്യപ്പെടുന്ന നാലാമത്തെ ചെറുപ്പക്കാരനാണ് സനൂപ്. ആര്‍എസ്എസും ഉം കോണ്‍ഗ്രസും ആയുധങ്ങള്‍ തേച്ചു മിനുക്കുന്നു. കമ്യൂണിസ്റ്റുകാര്‍ ഓരോരുത്തരായി കൊല്ലപ്പെടുന്നു. കേരളം ചോരയില്‍ കുതിരുമ്പോള്‍ മൗനം പാലിയ്ക്കുന്നവര്‍ കൊലയാളികള്‍ക്കൊപ്പമാണ്. ഇന്നത്തെ മുഖ്യധാരാ പത്രങ്ങളുടെ പല എഡിഷനുകളിലും ഈ വാര്‍ത്തയേ ഇല്ലത്രെ . വാര്‍ത്ത കൊടുത്ത ചില എഡിഷനുകളില്‍ അതു കാണണമെങ്കില്‍ പത്രം സൂക്ഷ്മപരിശോധന നടത്തണം. പത്രാധിപന്മാര്‍ മഷി നിറച്ച പേനയുമായി കാത്തിരിപ്പാണ് കൊലപാതക രാഷ്ട്രീയത്തിനെതിരെ മുഖപ്രസംഗമെഴുതാന്‍. പരമ്പരകളുമായി ലേഖകരും അക്ഷമരാണ്. പക്ഷേ പ്രതിസ്ഥാനത്ത് കമ്യൂണിസ്റ്റുകാര്‍ വരണമെന്നു മാത്രം. അപ്പോഴെ കേരളത്തില്‍ മാധ്യമങ്ങളാല്‍ കൊലപാതകങ്ങള്‍ എതിര്‍ക്കപ്പെടൂ. കൊല്ലപ്പെടുന്നവന്റെ മുഖവും പിടിച്ച കൊടിയുടെ നിറവും നോക്കി മാത്രം പിറക്കുന്ന മുഖപ്രസംഗങ്ങള്‍ക്കും ലേഖന പരമ്പരകള്‍ക്കും വാര്‍ത്തകള്‍ക്കും നാടിനെ സമാധാനത്തിലേയ്ക്ക് നയിക്കാനാവില്ല. കൊലയാളികളെ ചിറകിന്‍ കീഴിലൊളിപ്പിച്ച് സമാധാനത്തെക്കുറിച്ച് ഉപന്യാസമെഴുതുന്നതിനേക്കാള്‍ വലിയ നെറികേടും ക്രൂരതയും വേറെയില്ല . കൊലയാളികളെ തുറന്നു കാണിച്ചും ഒറ്റപ്പെടുത്തിയും മാത്രമേ നാട്ടില്‍ സമാധാനം നിലനിര്‍ത്താനാവൂ . മണ്ണില്‍ നിലയ്ക്കാതെ ചോരയൊഴുകുമ്പോള്‍ മൗനം പാലിയ്ക്കുന്നവര്‍ കൊലയാളികളെ സഹായിക്കുകയാണ് ചെയ്യുന്നത്. സ. സനൂപിന്റെ മരണമില്ലാത്ത ഓര്‍മകള്‍ക്കു മുന്നില്‍ തലകുനിയ്ക്കുന്നു. ഒരു പിടി രക്തപുഷ്പങ്ങള്‍ ... എം സ്വരാജ്

Related Stories

No stories found.
logo
The Cue
www.thecue.in