ഭാര്യ പോയത് പേരക്കുട്ടികളുടെ ആഭരണമെടുക്കാന്‍, മകന് ഒരറിവുമില്ലാത്ത വിഷയത്തില്‍ അഴിമതിയാരോപണമുന്നയിക്കുന്നത് അതിക്രൂരം : ഇ.പി ജയരാജന്‍

ഭാര്യ പോയത് പേരക്കുട്ടികളുടെ ആഭരണമെടുക്കാന്‍, മകന് ഒരറിവുമില്ലാത്ത വിഷയത്തില്‍ അഴിമതിയാരോപണമുന്നയിക്കുന്നത് അതിക്രൂരം : ഇ.പി ജയരാജന്‍

ഭാര്യയ്ക്കും മകനും നേരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി മന്ത്രി ഇ.പി ജയരാജന്‍. ഭാര്യ കേരള ബാങ്കിന്റെ കണ്ണൂര്‍ ബ്രാഞ്ചിലെത്തി ലോക്കര്‍ തുറന്നത് പേരക്കുട്ടികളുടെ ആഭരണമെടുക്കാനാണെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു. സെപ്റ്റംബര്‍ 25,27 തിയ്യതികളില്‍ രണ്ട് പേരക്കുട്ടികളുടെ പിറന്നാളാണ്. ഇതുപ്രമാണിച്ച് കുട്ടികളുടെ ലോക്കറിലുള്ള ആഭരണമെടുക്കാനാണ് ഭാര്യ ബാങ്കില്‍ പോയത്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാണ് എല്ലാ ഇടപാടുകളും നടത്തിയത്. ഇത് മറച്ചുവെച്ചാണ് ഒരു ധാര്‍മ്മികതയും ഇല്ലാതെ കള്ളം പ്രചരിപ്പിക്കുന്നത്. ഒരു സ്ത്രീയെ വ്യക്തിഹത്യ നടത്താന്‍ മടികാണിക്കാത്ത നെറികെട്ട നിലപാട് ഒരു മാധ്യമത്തിനും ചേര്‍ന്നതല്ലെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

മാനുഷികമായ നേരിയ പരിഗണന പോലും ഇല്ലാതെയാണ് രാഷ്ട്രീയ ലക്ഷ്യംമുന്‍നിര്‍ത്തിയുള്ള വേട്ടയാടല്‍. ഒരു മാധ്യമധര്‍മ്മവും കണക്കിലെടുക്കാതെ ഭാര്യക്കെതിരെ മനോരമ തിങ്കളാഴ്ച മെനഞ്ഞ വാര്‍ത്ത അതിന് തെളിവാണ്. സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുത്ത തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് താന്‍ ക്വാറന്റൈനില്‍ ആയിരുന്നു. എന്നാല്‍ ഭാര്യ ക്വാറന്റൈനില്‍ ആയിരുന്നില്ല. നിരീക്ഷണത്തില്‍ കഴിയവെ ഭാര്യ അവര്‍ നേരത്തേ ജോലി ചെയ്ത കണ്ണൂരിലെ ബാങ്കില്‍ പോയെന്നാണ്പ്രചരിപ്പിക്കുന്നതെന്നും ഇപി ജയരാജന്‍ പറഞ്ഞു.

അനാവശ്യമായ ഒരു വിവാദത്തിലും എന്റെ കുടുംബം ഇതുവരെ ഉള്‍പ്പെട്ടിട്ടില്ല. മക്കള്‍ മാന്യമായി ജോലി ചെയ്ത് ജീവിക്കുന്നവരാണ്. മകനെതിരെയും അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ച് പുകമറ സൃഷ്ടിക്കുകയാണ്. മകന് ഒരറിവുമില്ലാത്ത വിഷയങ്ങളില്‍ അഴിമതി ആരോപിക്കുന്നത് അതിക്രൂരമാണ്. മകനെതിരെ മനോരമ നല്‍കിയ അടിസ്ഥാനരഹിതമായ വാര്‍ത്ത എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ടാണ് എന്ന രീതിയില്‍ ബിജെപി അദ്ധ്യക്ഷന്‍ വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞത് പരിഹാസ്യമാണ്. കേരള ജനതയുടെ യുക്തിയെ പരിഹസിക്കുന്ന കള്ളക്കഥകള്‍ക്ക് ആയുസ് കുറവായിരിക്കും. മലയാള മനോരമക്കെതിരെയും കെ സുരേന്ദ്രനെതിരെയും നിയമ നടപടി സ്വീകരിക്കുമെന്നും ഇ.പി ജയരാജന്‍ വിശദീകരിച്ചു.

പതിറ്റാണ്ടുകളായി രാഷ്ട്രീയ രംഗത്തുള്ള തന്നെ ജനങ്ങള്‍ക്കറിയാം. എന്നും അവര്‍ക്കൊപ്പം നിലകൊള്ളുകയും ജനകീയ പ്രശ്‌നങ്ങള്‍ക്കായി ശബ്ദം ഉര്‍ത്തുകയും ചെയ്ത താന്‍ അവരില്‍ ഒരാളാണ്. മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും നടത്തുന്ന കള്ളപ്രചാരണം കേരള ജനത തിരിച്ചറിയും. ജനോപകാര പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന ഗവണ്‍മെന്റിനെ അട്ടിമറിക്കാന്‍ വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുടെ അവിശുദ്ധ കൂട്ടുകെട്ട് എല്ലാ വിഷവും ചീറ്റുകയാണെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in