കണ്ണൂര്‍ കരിരൂരില്‍ ബോംബ് സ്‌ഫോടനമുണ്ടായ സ്ഥലത്തിനടുത്ത് അസ്വാഭാവിക മരണം നടന്നുവെന്ന ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ഒരാള്‍ ആത്മഹത്യ ചെയ്‌തെന്ന് പറഞ്ഞ് പോസ്റ്റ്‌മോര്‍ട്ടം നടത്താതെ മൃതദേഹം സംസ്‌കരിച്ചെന്നാണ് കെ സുരേന്ദ്രന്റെ വാദം. ഒരു സിപിഎം പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്‌തെന്നാണ് പറയുന്നത്. എന്നാല്‍ ആരുമറിയാതെ പെട്ടെന്ന് സംസ്‌കാരം നടത്തി. ഇതില്‍ ദുരൂഹതയുണ്ട്. അത് ആത്മഹത്യയല്ലെന്നാണ് സമീപവാസികള്‍ വിശ്വസിക്കുന്നത്. ബോംബ് സ്‌ഫോടനത്തില്‍ മരണപ്പെട്ടതാണോയെന്ന സംശയം ബലപ്പെടുകയാണ്. ഇതേക്കുറിച്ചും അന്വേഷണം വേണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
സിപിഎമ്മിന്റെ ഉന്നത നേതാക്കന്‍മാരുടെ അറിവോടെയാണ് ബോംബ് നിര്‍മ്മാണം. ഓണദിവസവും തലേദിവസവും ആര്‍എസ്എസ് ബിജെപി നേതാക്കളുടെ വീടുകളില്‍ ചുവപ്പ് സ്റ്റിക്കര്‍ പതിപ്പിച്ചിരുന്നു. വലിയൊരാക്രമണത്തിന് സിപിഎം കോപ്പ് കൂട്ടുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. പൊന്ന്യം ചൂളിയിലാണ് കഴിഞ്ഞദിവസം ബോംബ് സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റത്. രമീഷ്, സജിലേഷ് എന്നിവരും കള്ളപ്പേരില്‍ മറ്റൊരാളും ചികിത്സ തേടിയെന്ന് പൊലീസ് പറയുന്നു. ബോംബ് നിര്‍മ്മാണത്തിനിടെ പൊട്ടിത്തെറിയുണ്ടായതാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. പുഴയോട് ചേര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്ത് ഷെഡ് കെട്ടിയായിരുന്നു ബോബ് നിര്‍മ്മാണം.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
രണ്ടുപേര്‍ പുഴയിലേക്ക് ചാടി രക്ഷപ്പെട്ടെന്ന് ദൃക്‌സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു. പ്രദേശം സിപിഎം ശക്തികേന്ദ്രമാണ്. ഇവിടെ നിന്ന് 12 സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്ത് നിര്‍വീര്യമാക്കിയിരുന്നു. പരിക്കേറ്റ ഒരാള്‍ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ കള്ളപ്പേരില്‍ ചികിത്സ തേടിയെന്നാണ് വിവരം. ടിപി ചന്ദ്രശേഖരന്‍ കേസില്‍ പൊലീസ് വെറുതെ വിട്ട രമീഷിന്റെ രണ്ട് കൈപ്പത്തിയും സ്‌ഫോടനത്തില്‍ തകര്‍ന്നു. അഴിയൂര്‍ സ്വദേശിയായ രമീഷ് ടിപി വധക്കേസിലെ കൊലയാളി സംഘാംഗം കൊടിസുനിയുമായി അടുത്ത ബന്ധമുള്ളയാളാണ്. സംഭവമുണ്ടായ ഉടന്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമം നടന്നതായും പൊലീസ് പറയുന്നു. കേസ് അന്വേഷിക്കാന്‍ തലശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.