ഒപ്പ് തന്റേത്, അന്ന് ഡിജിറ്റലായി ഒപ്പിട്ടത് 39 ഫയലുകളില്‍, കാര്യങ്ങള്‍ അറിയാത്തതുകൊണ്ടുള്ള ആരോപണമെന്ന് മുഖ്യമന്ത്രി

ഒപ്പ് തന്റേത്, അന്ന് ഡിജിറ്റലായി ഒപ്പിട്ടത് 39 ഫയലുകളില്‍, കാര്യങ്ങള്‍ അറിയാത്തതുകൊണ്ടുള്ള ആരോപണമെന്ന് മുഖ്യമന്ത്രി

അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സയിലായിരിക്കെ ഫയലില്‍ മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിട്ടെന്ന ബിജെപി നേതാവ് സന്ദീപ് വാര്യരുടെ ആരോപണം തള്ളി പിണറായി വിജയന്‍. ഒപ്പ് തന്റേത് തന്നെയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇലക്ട്രോണിക് സംവിധാനം വഴി അയച്ചുവാങ്ങിയാണ് അവിടെ നിന്ന് ഒപ്പിട്ടത്. അന്ന് മലയാള ഭാഷാ ദിനാചരണത്തിന്റെ ഫയല്‍ മാത്രമല്ല ഒപ്പിട്ടത്. 2018 സെപ്റ്റംബര്‍ 6 ന് 39 ഫയലുകള്‍ ഒപ്പിട്ടിട്ടുണ്ട്. ഐ പാഡ് മുഖേനയാണ് അത് നിര്‍വഹിച്ചത്. അന്നത്തെ ഓരോ രേഖയും ഇപ്പോഴും തന്റെ കയ്യിലുണ്ടെന്നും ഐ പാഡ് ഉയര്‍ത്തിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു.

അന്ന് ഫയലുകള്‍ കെട്ടിക്കിടന്നുവെന്ന് കെ സി ജോസഫ് എംഎല്‍എ ആരോപിച്ചിരുന്നു. എന്നാല്‍ ഇലക്ട്രോണിക് സംവിധാനം വഴി അയച്ചുവാങ്ങി ഫയല്‍ പരിശോധിക്കുന്ന സംവിധാനമുണ്ടെന്ന് അന്നേ വ്യക്തമാക്കിയിട്ടുണ്ട്. ഇ ഫയലുകളില്‍ മാത്രമല്ല ഫിസിക്കല്‍ ഫയലുകളിലും അന്ന് തീരുമാനമെടുത്തിട്ടുണ്ട്. ഫിസിക്കല്‍ ഫയലുകള്‍ ഇലക്ട്രോണിക് ഫയലകളാക്കി അയച്ചുവാങ്ങിയാണ് നടപടി സ്വീകരിച്ചത്. ഇത് നേരത്തേ മുതല്‍ സ്വീകരിച്ചുവരുന്ന നടപടിക്രമമാണ്. സെപ്റ്റംബര്‍ ആറിന് അയച്ചുകിട്ടി, താനത് ഒപ്പിട്ട് തിരിച്ചയച്ചു. ഇതാണ് സംഭവിച്ചത്. ഒപ്പിട്ട് തിരിച്ചയച്ച രേഖകളുമുണ്ട്. ആ കാലയളവില്‍ എല്ലാ ദിവസവും അയയ്ക്കുമായിരുന്നു. അവയെല്ലാം നോക്കി അംഗീകരിക്കേണ്ടത് അംഗീകരിച്ച് തിരിച്ചയച്ചിട്ടുണ്ട്. കാര്യങ്ങള്‍ അറിയാത്തതുകൊണ്ടായിരിക്കും ബിജെപി അത്തരത്തില്‍ ആരോപണം ഉന്നയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒക്കച്ചങ്ങാതിയായ ബിജെപി പറഞ്ഞാല്‍ ഉടന്‍ ലീഗ് എറ്റുപിടിക്കുകയാണ്. യുഡിഎഫ് പൊതുവില്‍ അങ്ങനെയൊരു നിലയാണ് സ്വീകരിക്കുന്നത്. ആദ്യം ബിജെപി പറയുക. പിന്നെ യുഡിഎഫ് ഇടപെടുകയെന്നതാണ് നില. കുഞ്ഞാലിക്കുട്ടിയെ പോലെ ദീര്‍ഘകാലം മന്ത്രിയായിരുന്നയാള്‍ക്ക് ഇത്തരം സാങ്കേതിക കാര്യങ്ങള്‍ അറിയാത്തതല്ല. 2013 ഓഗസ്റ്റ് 24 മുതല്‍ ഫയല്‍ പ്രോസസിംഗ്, ഇ ഓഫീസ് സോഫ്റ്റ് വെയര്‍ വഴി നടത്താമെന്ന് ഉത്തരവുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.ഫയല്‍ എങ്ങനെ ബിജെപി നേതാവിന് കിട്ടിയെന്നത് പരിശോധിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in