സിനിമാ ഓഫര്‍ നിരസിച്ചതിന് സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചരണം; നിയമനടപടി സ്വീകരിക്കുമെന്ന് സായി ശ്വേത

സിനിമാ ഓഫര്‍ നിരസിച്ചതിന് സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചരണം; നിയമനടപടി സ്വീകരിക്കുമെന്ന് സായി ശ്വേത

സിനിമയില്‍ അഭിനയിക്കാനുള്ള ഓഫര്‍ നിരസിച്ചതിന് തനിക്കെതിരെ വ്യാജപ്രചരണം നടത്തിയ ആള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സായി ശ്വേത. കുട്ടികള്‍ക്ക് ക്ലാസെടുക്കുന്ന വീഡിയോയിലൂടെ വൈറലായ അധ്യാപികയാണ് സായി ശ്വേത. എന്ത് ചെയ്യണം എന്ത് ചെയ്യേണ്ട എന്ന് തീരുമാനിക്കാന്‍ ഓരോ വ്യക്തിക്കും സ്വാതന്ത്ര്യമുണ്ട്. നാളെ ഒരു സ്ത്രീക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും സായി ശ്വേത പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും സായി ശ്വേത പരാതി നല്‍കിയിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ക്ലാസെടുക്കുന്ന വീഡിയോ വൈറലായതിന് ശേഷം ധാരാളം പരിപാടികള്‍ക്ക് തന്നെ ക്ഷണിക്കാറുണ്ടെന്നും, എന്നാല്‍ കഴിഞ്ഞ ദിവസം സിനിമ ഓഫറുമായി വിളിച്ച സെലബ്രിറ്റി സ്റ്റാറ്റസുള്ള വക്കീലു കൂടിയായ ഒരാള്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ നിരത്തി തന്നെ അവഹേളിക്കുകയാണെന്നും സായി ശ്വേത പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമാണ് അഭിഭാഷകനായ ശ്രീജിത് പെരുമന സിനിമാ ഓഫറുമായി സമീപിച്ചത്. രണ്ട് ദിവസം ആലോചിച്ച ശേഷം സിനിമയില്‍ തല്‍ക്കാലം അഭിനയിക്കുന്നില്ലെന്ന് മറുപടി നല്‍കി. ഇതില്‍ പ്രകോപിതനായാണ് സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തിയതെന്നാണ് സായി ശ്വേതയുടെ ആരോപണം.

വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ നിരത്തി പൊതുസമൂഹത്തില്‍ തന്നെ അവഹേളിക്കുന്ന തരത്തിലായിരുന്നു പ്രചരണമെന്നും സായി ശ്വേത തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. അതേസമയം സായി ശ്വേതയെ അപമാനിച്ചിട്ടില്ലെന്നും വിഷയം കൈകാര്യം ചെയ്തതിലെ തകരാര്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നുമാണ് ശ്രീജിത് പെരുമനയുടെ വാദം.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

'മിട്ടു പൂച്ചയുടേയും തങ്കു പൂച്ചയുടേയും ഓണ്‍ലൈന്‍ ക്ലാസ്സിന് നിങ്ങള്‍ തന്ന വലിയ സപ്പോര്‍ട്ടിനും വിജയത്തിനും ശേഷം ധാരാളം പ്രോഗ്രാമുകള്‍ക്ക് ഈ എളിയ എനിക്ക് ദിവസവും ക്ഷണം ലഭിക്കാറുണ്ട്. അതില്‍ പ്രാദേശികമായ ഒട്ടേറെ പരിപാടികളില്‍ ഒരു മാറ്റവുമില്ലാതെ പഴയതുപോലെ സന്തോഷത്തോടെ ഞാന്‍ പങ്കെടുക്കാറുള്ളത് നിങ്ങളില്‍ ചിലരെങ്കിലും കണ്ടിട്ടുണ്ടാവുമല്ലോ.

കഴിഞ്ഞ ദിവസം എനിക്ക് അപരിചിതമായ ഒരു നമ്പറില്‍ നിന്നും ഫോണ്‍ വന്നു. അപ്പോഴത്തെ തിരക്ക് കാരണം എടുക്കാന്‍ കഴിഞ്ഞില്ല . പല തവണ വിളിച്ചത് കൊണ്ട് ഗൗരവപ്പെട്ട കാര്യമാകുമെന്ന് കരുതി ഞാന്‍ തിരിച്ചു വിളിച്ചു. ഒരു സിനിമയില്‍ അഭിനയിക്കാനുള്ള ക്ഷണമായിരുന്നു അത്. പെട്ടെന്ന് ഒരു മറുപടി പറയാനുള്ള ബുദ്ധിമുട്ട് കൊണ്ട് സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ കുടുംബ സുഹൃത്തിന്റെ നമ്പര്‍ കൊടുക്കുകയും അദ്ദേഹത്തോട് സിനിമയുടെ വിശദാംശങ്ങള്‍ പറഞ്ഞാല്‍ നന്നാവുമെന്നും പറഞ്ഞു. എന്റെ ഭര്‍ത്താവും വിളിച്ച ആളോട് സംസാരിച്ചിരുന്നു. പിന്നീട് ആലോചിച്ച് നോക്കിയപ്പോള്‍ തല്ക്കാലം സിനിമ അഭിനയം വേണ്ട എന്ന് ഞാന്‍ തീരുമാനിക്കുകയും എന്നെ വിളിച്ച ആളെ കുടുംബ സുഹൃത്ത് വഴി അത് അറിയിക്കുകയും ചെയ്തു.

പക്ഷെ പിന്നീട് കാര്യങ്ങള്‍ മാറുന്ന അവസ്ഥയാണ് കണ്ടത്. എന്നെ വിളിച്ചയാള്‍ ഫെയ്സ് ബൂക്കിലൂടെ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ നിരത്തി പൊതു സമൂഹത്തില്‍ എന്നെ അങ്ങേയറ്റം അവഹേളിക്കുന്ന തരത്തില്‍ പോസ്റ്റിട്ടു. സോഷ്യല്‍ മീഡിയയില്‍ സെലിബ്രെറ്റി സ്റ്റാറ്റസുള്ള , വക്കീലുകൂടിയായ അദ്ദേഹം ഒരാള്‍ എന്ത് ചെയ്യണം ചെയ്യേണ്ട എന്ന് തീരുമാനിക്കാനുള്ള വ്യക്തിയുടെ മൗലിക അവകാശത്തെ പോലും ചോദ്യം ചെയ്തുകൊണ്ട് ഹീനമായി വ്യക്തിഹത്യ നടത്തുകയും സത്യം അറിയാതെ ഒട്ടേറെ പേര്‍ അത് ഷെയര്‍ ചെയ്യുകയും കമന്റിടുകയും ചെയ്തു.

എന്നെ സ്‌നേഹിക്കുന്ന ധാരാളം പേര്‍ അത് വായിച്ചു എന്നെ വിളിക്കുകയും അവരോടൊക്കെ മറുപടി പറയാനാവാതെ ഞാന്‍ വിഷമിക്കുകയും ചെയ്തു.

ഒരു സ്ത്രീയോട് അപരിചിതനായ ഒരാള്‍ ആവശ്യപ്പെടുന്നത് അതേപടി അനുസരിച്ചില്ലെങ്കില്‍ സമൂഹ മധ്യത്തില്‍ അയാള്‍ക്ക് സ്ത്രീയെ അപവാദ പ്രചാരണം നടത്തി അപമാനിക്കാം എന്ന് ചിലര്‍ ജന്മാവകാശം പോലെ കരുതുന്നതിന്റെ ഏറ്റവും പുതിയ അനുഭവമാണിത്. വിദ്യാസമ്പന്നരെന്ന് നമ്മള്‍ കരുതുന്നവര്‍ പോലും ഇങ്ങിനെയാണ് സ്ത്രീകളോട് പെരുമാറുന്നത്.

ആദ്യം ഞാന്‍ വല്ലാതെ തളര്‍ന്നു പോയിരുന്നു. പിന്നീട് കുടുംബവും സുഹൃത്തുക്കളും എന്നെ അറിയാവുന്ന പൊതുസമൂഹവും എനിക്ക് നല്‍കിയ ധൈര്യത്തിലും പിന്തുണയിലും ഈ വിഷയത്തെ നിയമപരമായി നേരിടാനാണ് ഇപ്പോള്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നത് .അതിന്റെ ഭാഗമായി പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. ഒരു ടീച്ചര്‍ എന്ന നിലയില്‍ അതെന്റെ സാമൂഹിക ഉത്തരവാദിത്വമാണെന്ന് ഞാന്‍ കരുതുന്നു. ഈ വിഷയത്തില്‍ കേരളീയ പൊതു സമൂഹത്തിന്റെ പിന്തുണ എനിക്ക് ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.'

Related Stories

No stories found.
logo
The Cue
www.thecue.in