'സൈബര്‍ ആക്രമണം ശ്രദ്ധയില്‍പ്പെട്ടില്ല', മുഖ്യമന്ത്രിയുടെ മറുപടി

'സൈബര്‍ ആക്രമണം ശ്രദ്ധയില്‍പ്പെട്ടില്ല', മുഖ്യമന്ത്രിയുടെ മറുപടി

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യന്ത്രി പിണറായി വിജയന്‍. ഇത് സംബന്ധിച്ച കെയുഡബ്ല്യുജെയുടെ പരാതി തന്റെ കയ്യില്‍ ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകര്‍ വ്യക്തിപരമായി എനിക്കെതിരെ തിരുഞ്ഞുവെന്ന് പറഞ്ഞിട്ടില്ല. ചില മാധ്യമങ്ങള്‍ക്ക് നിക്ഷിപ്ത താല്‍പര്യമുണ്ടെന്നാണ് പറഞ്ഞത്. മാധ്യമപ്രവര്‍ത്തകരെ താന്‍ വ്യക്തിപരമായി വിമര്‍ശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പേഴ്‌സണല്‍ സ്റ്റാഫിലുള്ളവര്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടി, 'എന്റെ പ്രസ് സെക്രട്ടറിയും ഒരു മാധ്യമപ്രവര്‍ത്തകനാണല്ലോ, നിങ്ങള്‍ തമ്മില്‍ എന്തെങ്കിലും സംവാദങ്ങളുണ്ടെങ്കില്‍ അത് നിങ്ങള്‍ തമ്മില്‍ ആരോഗ്യകരമായി സംസാരിച്ച് തീര്‍ക്കുന്നതാണ് നല്ലത്.'

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് എന്തെങ്കിലും പങ്കുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെ,'സൈബര്‍ ആക്രമണം എന്ന് പറയുന്നത് മറ്റൊന്നാണ്. ഇല്ലാത്ത കാര്യങ്ങള്‍ കെട്ടിച്ചമച്ച് ആളുകളെ ആക്രമിക്കുന്ന രീതിയാണ് സൈബര്‍ ആക്രണണം. ആരോഗ്യകരമായ വിമര്‍ശനം ഉന്നയിക്കുന്നത് മറ്റൊന്നാണ്, സംവാദം വേറൊന്നാണ്. അഭിപ്രായങ്ങള്‍ പരസ്പരം വിമര്‍ശനാത്മകമായി ഉന്നയിക്കുന്ന സാധാരണ നടക്കുന്ന കാര്യങ്ങളാണ്.'

വസ്തുതകളെ വസ്തുകളായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്തെങ്കിലും തെറ്റായി ചിത്രീകരിക്കാനുണ്ടെങ്കില്‍ ആ വഴിക്കും കാണണം. എനിക്കെതിരായി ആക്ഷേപമുന്നയിക്കുന്നത് ആദ്യമായല്ല, എത്രയോകാലമായി. അത് നിലവാരം വിട്ടുള്ള വിമര്‍ശനങ്ങളും വന്നിട്ടുണ്ട്. പക്ഷെ അതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എന്തെങ്കിലും തരത്തില്‍ തന്റെ ഭാഗത്തുനിന്നോ, തന്റെ ആളുകളുടെ ഭാഗത്തുനിന്നോ അനുഭവിക്കേണ്ടി വന്നിട്ടുണ്ടോ എന്നും മുഖ്യമന്ത്രി ചോദിക്കുന്നു.

'മുഖ്യമന്ത്രി സ്ഥാനത്തുള്ള ഒരാളെ വിമര്‍ശിക്കുന്നുണ്ടെങ്കില്‍ അത് ആ സ്ഥാനത്തോടുള്ള വിമര്‍ശനമാണ്. അങ്ങനെയാണ് അതിനെ കാണുന്നത്. പക്ഷെ അതില്‍ ചില കാര്യങ്ങള്‍ ഈ അവസാന തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ചിലരുടെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വഴിതിരിച്ചുവിടലായപ്പോള്‍, അതിനെ കുറിച്ചാണ് കഴിഞ്ഞ ദിവസം പറഞ്ഞത്, അത് മനസിലാക്കണം.'

Related Stories

No stories found.
logo
The Cue
www.thecue.in