അയോധ്യയിലെ രാമക്ഷേത്രത്തിന് വേണ്ടിയുള്ള പോരാട്ടം സ്വാതന്ത്ര്യസമരത്തിന് തുല്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ തുടക്കം രാജ്യത്തിന്റെ സുവര്‍ണനിമിഷമാണ്. രാമജന്മഭൂമി സ്വതന്ത്രമായെന്നും ശിലാസ്ഥാപന ചടങ്ങിന് ശേഷം സംസാരിക്കവെ മോദി പറഞ്ഞു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
'ഒരു കൂടാരത്തിലാണ് പതിറ്റാണ്ടുകള്‍ രാമന്റെ വിഗ്രഹം കഴിഞ്ഞിരുന്നത്. അത് വലിയൊരു ക്ഷേത്രത്തിലേക്ക് മാറുന്നു. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടം പോലെയായിരുന്നു ക്ഷേത്രത്തിന് വേണ്ടിയുള്ള പോരാട്ടവും. ദളിതരും പിന്നോക്ക വിഭാഗങ്ങളും ക്ഷേത്രം യാഥാര്‍ത്ഥ്യമാകാന്‍ ആഗ്രഹിച്ചു. നൂറ്റാണ്ടുകളുടെ കാത്തിരിപ്പാണ് അവസാനിക്കുന്നത്. ഈ ചരിത്ര മൂഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍ കഴിഞ്ഞത് ഭാഗ്യമാണ്', മോദി പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്രം നമ്മുടെ പാരമ്പര്യത്തിന്റെ ആധുനിക മാതൃകയായി മാറും കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ ഒറ്റക്കെട്ടായ ദൃഢനിശ്ചയത്തിന്റെ കരുത്തിനെ പ്രതീകവല്‍ക്കരിക്കും, ഭാവി തലമുറയെ പ്രചോദിതരാക്കും. രാമക്ഷേത്രം സമ്പദ് വ്യവസ്ഥയെയും വിനോദ സഞ്ചാരത്തെയും ഉത്തേജിപ്പിക്കും. ശ്രീരാമന്‍ ഐക്യത്തിന്റെ അടയാളമാണെന്നും മോദി പറഞ്ഞു.
എല്ലാവരുടെയും വികാരങ്ങളെ മാനിക്കണം. എല്ലാവരുടെയും പിന്തുണയോടെയും വിശ്വാത്തോടെയും എല്ലാവരും വികസനം ഉറപ്പാക്കണം. രാമായണം പല ഭാഷകളിലുണ്ട് പക്ഷേ രാമന്‍ ഒന്നേയുള്ളു. അദ്ദേഹം എല്ലാവരുടേതുമാണ്. പരസ്പരസ്‌നേഹം കൊണ്ട് വേണം ക്ഷേത്രത്തിന്റെ ഓരോ ശിലയും കൂട്ടിച്ചേര്‍ക്കാന്‍. മഹാത്മാഗാന്ധി പോലും രാമരാജ്യമാണ് സ്വപ്‌നം കണ്ടത്. ഇപ്പോള്‍ നടപ്പാകുന്നത് രാമന്റെ നീതിയാണെന്നും നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു.