ബിജെപി അനുഭാവിയായ നേതാവിന്റെ ഭീഷണിക്ക് വഴങ്ങാതെയാണ് കസ്റ്റംസ് സ്വര്‍ണക്കള്ളക്കടത്ത് പിടിച്ചതെന്ന് മന്ത്രി തോമസ് ഐസക്ക്

ബിജെപി അനുഭാവിയായ നേതാവിന്റെ ഭീഷണിക്ക് വഴങ്ങാതെയാണ് കസ്റ്റംസ് സ്വര്‍ണക്കള്ളക്കടത്ത് പിടിച്ചതെന്ന് മന്ത്രി തോമസ് ഐസക്ക്

ബിജെപി അനുഭാവിയായ ഒരു ട്രേഡ് യൂണിയന്‍ നേതാവിന്റെ ഭീഷണിയ്ക്കു വഴങ്ങാതെയാണ് കസ്റ്റംസ് ഈ സ്വര്‍ണക്കള്ളക്കടത്ത് പിടിച്ചതെന്ന് മന്ത്രി തോമസ് ഐസക്ക്. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് സംബന്ധിച്ച് കേരള സര്‍ക്കാരിന് തുടക്കം മുതല്‍ ഒരു നിലപാടേയുള്ളൂ. ഏതുതരത്തിലുള്ള അന്വേഷണത്തെയും സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നു. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. അതിനു സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും എന്തൊക്കെ സഹായം വേണമോ അതൊക്കെ ചെയ്യും. മൂന്നു കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. അന്വേഷണം നടക്കട്ടെ, സത്യം പുറത്തുവരട്ടേ എന്നു പലതവണ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. തോമസ് ഐസക്ക് ഫേസ്ബുക്കില്‍ എഴുതുന്നു

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് സംബന്ധിച്ച് കേരള സര്‍ക്കാരിന് തുടക്കം മുതല്‍ ഒരു നിലപാടേയുള്ളൂ. ഏതുതരത്തിലുള്ള അന്വേഷണത്തെയും സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നു. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. അതിനു സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും എന്തൊക്കെ സഹായം വേണമോ അതൊക്കെ ചെയ്യും. മൂന്നു കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. അന്വേഷണം നടക്കട്ടെ, സത്യം പുറത്തുവരട്ടേ എന്നു പലതവണ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ എതന്വേഷണവും ആകാമെന്ന നിലപാട് മുഖ്യമന്ത്രിയും സര്‍ക്കാരും സ്വീകരിച്ചതോടെ, ആരോപണങ്ങള്‍ തെളിയിക്കേണ്ട ബാധ്യത പൂര്‍ണമായും ആരോപണകര്‍ത്താക്കളുടേതായി. ഇവരുടെ വാക്കുകള്‍ക്ക് കാതോര്‍ത്ത ജനങ്ങള്‍ സ്വാഭാവികമായും സംശയനിവാരണത്തിനുള്ള നടപടികള്‍ പ്രതീക്ഷിച്ചു. അത് ഉണ്ടായില്ലെന്നു മാത്രമല്ല, അവര്‍ ഒന്നിനുപുറകേ ഒന്നായി സര്‍ക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം പൊളിഞ്ഞുകൊണ്ടിരിക്കുകയാണ്.

ഒരുവശത്ത് ബിജെപി ഉയര്‍ത്തുന്ന ആരോപണങ്ങള്‍ അതേപടി ആവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ്. അസംബന്ധം പറയുന്നതില്‍ അവര്‍ മത്സരിക്കുന്നത് ബിജെപി നേതാക്കളോടാണ്. മറുവശത്തോ, സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലാകുന്നവരില്‍ നല്ലപങ്ക് യുഡിഎഫ് ബന്ധമുള്ളവരും. വല്ലാത്തൊരു പ്രതിസന്ധിയിലാണ് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നേതാക്കള്‍. സിപിഐഎമ്മിനെതിരെ ഉയര്‍ത്തിക്കൊണ്ടു വന്ന വിവാദം സ്വന്തം അടിത്തറ തോണ്ടുന്നത് നിര്‍ന്നിമേഷമായി നോക്കിനില്‍ക്കേണ്ട അവസ്ഥയിലാണവര്‍.

യുഡിഎഫ് കരുതിയതുപോലെയല്ല കാര്യങ്ങള്‍ നീങ്ങിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ വെളിപ്പെട്ട സത്യത്തിനു പിന്നാല പോകാന്‍ അവര്‍ സ്വാഭാവികമായും നിര്‍ബന്ധിതരായി. അതോടെ, പിടിയിലായതു മുഴുവന്‍ മുസ്ലിം ലീഗുമായി ബന്ധമുള്ളവരും. അവരില്‍ സിപിഎമ്മുമായോ സര്‍ക്കാരുമായോ പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെടുത്താവുന്ന ആരുംതന്നെയില്ല.

എന്നാല്‍ കേരളത്തിലെ മുതിര്‍ന്ന ഒരു ഐഎഎസുകാരന് ഈ കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന തെളിവുകള്‍ പുറത്തു വന്നു. ആ ഉദ്യോഗസ്ഥന്‍ ഈ സര്‍ക്കാരില്‍ മാത്രമല്ല, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും നിര്‍ണായകമായ ചുമതലകള്‍ വഹിച്ചിരുന്ന ആളാണ്. കേസിലെ ഒരു പ്രതിയുടെ നിയമനവുമായി ബന്ധപ്പെട്ട് ആ ഉദ്യോഗസ്ഥന്‍ അനര്‍ഹമായ പരിഗണന നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അന്വേഷണത്തില്‍ തെളിഞ്ഞു. അതില്‍ സര്‍ക്കാര്‍ നടപടിയുമെടുത്തു. അന്വേഷണം പുരോഗമിക്കുകയാണ്. നാളെയൊരു ഘട്ടത്തില്‍ കൂടുതല്‍ ഗൗരവമായ തെളിവുകള്‍ പുറത്തുവന്നാല്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നൊരു സംരക്ഷണവും ലഭിക്കില്ല എന്നതും എല്ലാവര്‍ക്കും ബോധ്യമായ കാര്യമാണ്. രണ്ട് അന്വേഷണ ഏജന്‍സികള്‍ ഈ ഉദ്യോഗസ്ഥനെ ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്. ഇതേ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ് ആരോപണവിധേയരായ മറ്റു കക്ഷികള്‍. അവരെ അറസ്റ്റു ചെയ്യുകയും ഇപ്പറഞ്ഞ ഉദ്യോഗസ്ഥനെ തല്‍ക്കാലത്തേയ്‌ക്കെങ്കിലും വിട്ടയയ്ക്കുകയും ചെയ്തത് സംസ്ഥാന സര്‍ക്കാര്‍ എന്തെങ്കിലും സ്വാധീനം ചെലുത്തിയിട്ടല്ലല്ലോ.

ഇവിടെ യുഡിഎഫിന്റെ തനിനിറം ജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുകയാണ്. സ്വര്‍ണ കള്ളക്കടത്തിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ യുഡിഎഫ് നേതൃത്വമാണെന്നു മാത്രമല്ല, രാജ്യദ്രോഹക്കുറ്റത്തിന്റെ മുനയും നീളുന്നത് അവര്‍ക്കു നേരെയാണ്. പ്രധാനപ്പെട്ട സൂത്രധാരന്മാരുടെ സ്വാധീനവലയം പുറത്തുവരുമ്പോള്‍ മുഖം നഷ്ടപ്പെടുന്നത് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നേതാക്കള്‍ക്കായിരിക്കും. ആ തലത്തിലേയ്ക്ക് കേസ് അന്വേഷണം നീങ്ങുമോ എന്നാണ് കാണാനിരിക്കുന്നത്.

ഒരേ ലക്ഷ്യത്തോടെ നീങ്ങുന്ന പക്ഷിയുടെ ഇരു ചിറകുകളാണ് കേരളത്തില്‍ ബിജെപിയും കോണ്‍ഗ്രസുമെന്നത് ഒരിക്കല്‍ക്കൂടി പുറത്തുവരികയാണ്. ചിറകു രണ്ടാണെങ്കിലും പക്ഷിയുടെ ശബ്ദം ഒന്നാണ്. ദുരാരോപണങ്ങളുടെ കാര്യത്തിലായാലും അധികാരദുര്‍വിനിയോഗത്തിന്റെ കാര്യത്തിലായാലും ബിജെപി എന്തു പറയുന്നോ, അത് ഏറ്റു പാടുക മാത്രമാണ് കോണ്‍ഗ്രസിന്റെ നിയോഗം. നയതന്ത്ര ബാഗേജില്‍ ഒളിപ്പിച്ച സ്വര്‍ണ്ണം വിട്ടുകൊടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദ്ദം ചെലുത്തിയെന്ന ഞെട്ടിപ്പിക്കുന്ന ആരോപണത്തോടെയാണല്ലോ വിവാദം ആരംഭിച്ചത്. എന്നാല്‍ എന്താണ് സംഭവിച്ചത്? ബിജെപി അനുഭാവിയായ ഒരു ട്രേഡ് യൂണിയന്‍ നേതാവിന്റെ ഭീഷണിയ്ക്കു വഴങ്ങാതെയാണ് കസ്റ്റംസ് ഈ സ്വര്‍ണക്കള്ളക്കടത്ത് പിടിച്ചത്. കടത്തിയ സ്വര്‍ണം വിട്ടുകൊടുത്തില്ലെങ്കില്‍ പണി തെറിപ്പിക്കും എന്ന ഭീഷണി മുഴക്കിയത് ആരാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

ഈയൊരു ഭീഷണിയെയും അതിന്റെ ഭാഗമായി പിന്നീട് സംഭവിച്ച കാര്യങ്ങളെയും നമ്മുടെ പ്രതിപക്ഷ നേതാവ് എപ്പോഴെങ്കിലും എതിര്‍ക്കാനോ വിമര്‍ശിക്കാനോ തയ്യാറായിട്ടുണ്ടോ? കടത്തിയ സ്വര്‍ണം പിടിച്ചതും അതിന്റെ ഭാഗമായി ആദ്യപ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത് കസ്റ്റംസാണ് എന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും തര്‍ക്കമുണ്ടോ? അതിനു ശേഷം ആ ടീമിനു സംഭവിക്കുന്നത് എന്താണ്? മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തങ്ങള്‍ക്കൊരു സമ്മര്‍ദ്ദവും ഉണ്ടായിട്ടില്ല എന്ന് മാധ്യമങ്ങളോട് തുറന്നു പറഞ്ഞ ഉദ്യോഗസ്ഥന് ഇപ്പോള്‍ സ്ഥലം മാറ്റം. ആ തുറന്നു പറച്ചില്‍ ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിന് ദഹിച്ചില്ല എന്നതും പരസ്യമാണ്.

സര്‍ക്കാരിനെതിരെ ഉയര്‍ത്തിക്കൊണ്ടുവന്ന ആരോപണങ്ങള്‍ ദയനീയമായി പൊളിഞ്ഞപ്പോള്‍ ഇനിയെങ്ങോട്ടു പോകണമെന്നറിയാതെ അന്തംവിട്ടു നില്‍ക്കുകയാണ് ബിജെപി. സ്വാഭാവികമായും ആ അങ്കലാപ്പ് കോണ്‍ഗ്രസിലും പ്രതിഫലിക്കുന്നുണ്ട്. കേന്ദ്രമന്ത്രി വി. മുരളീധരന്‍ എന്തെല്ലാം ആക്ഷേപങ്ങളാണ് ഉയര്‍ത്തിയത്. ഇപ്പോള്‍ മിണ്ടാട്ടമില്ലല്ലോ. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ബിജെപിയും കോണ്‍ഗ്രസും ഇക്കണ്ട കോലാഹലമത്രയും ഉണ്ടാക്കിയത് എന്നാണ്? ഇതേവരെ നടന്ന അന്വേഷണത്തിന്റെയും നടപടികളുടെയും അടിസ്ഥാനത്തില്‍, ആദ്യം ഉന്നയിച്ച ആരോപണങ്ങളുടെ സ്ഥിതിയെന്ത് എന്നും അതിനാധാരമായ തെളിവുകള്‍ ഇതുവരെ എന്തുകൊണ്ട് അന്വേഷണ സംഘത്തിന് കൈമാറിയില്ലെന്നുമുള്ള നിര്‍ണായക ചോദ്യത്തിനാണ് യുഡിഎഫും ബിജെപിയും ജനങ്ങളോട് ഉത്തരം പറയേണ്ടത്.

Related Stories

No stories found.
logo
The Cue
www.thecue.in