രാഷ്ട്രീയ അനീതി; മുന്നണി കെട്ടിപ്പടുത്ത കെഎം മാണിയെയാണ് യുഡിഎഫ് പുറത്താക്കിയതെന്ന് ജോസ് കെ മാണി

രാഷ്ട്രീയ അനീതി; മുന്നണി കെട്ടിപ്പടുത്ത കെഎം മാണിയെയാണ് യുഡിഎഫ് പുറത്താക്കിയതെന്ന് ജോസ് കെ മാണി

യുഡിഎഫിനെ കെട്ടിപ്പെടുത്ത കെഎം മാണിയെയാണ് മുന്നണി പുറത്താക്കിയതെന്ന് ജോസ് കെ മാണി. പരീക്ഷണ ഘട്ടങ്ങളില്‍ മുന്നണിയെ സംരക്ഷിച്ച കെ എം മാണിയെയാണ് പുറത്താക്കിയത്. ഇത് രാഷ്ട്രീയമായ അനീതിയാണ്.പുറത്താക്കിയത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. പുറത്താക്കിയെന്ന് പറഞ്ഞു കഴിഞ്ഞാല്‍ ഇനിയെന്തിന് ചര്‍ച്ച. നല്ല രീതിയില്‍ മുന്നോട്ട് പോകാനാണെങ്കില്‍ എന്തിനാണ് പുറത്താക്കിയതെന്ന് ജോസ് കെ മാണി ചോദിച്ചു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കാത്തത് കൊണ്ടാണെന്ന നിസാര കാരണത്താലാണ് യുഡിഎഫില്‍ നിന്നും കേരള കോണ്‍ഗ്രസ് എമ്മിനെ പുറത്താക്കിയത്. ഇത് നീതിയുടെ പ്രശ്‌നമാണ്. ഇല്ലാത്ത ധാരണ ഉണ്ടെന്ന് പറയുകയായിരുന്നു. ധാരണ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിച്ചത്.

മുന്നണി ധാരണകള്‍ ലംഘിച്ച പി ജെ ജോസഫിനെ പുറത്താക്കത്തതെന്താണെന്ന് ജോസ് കെ മാണി ചോദിച്ചു. പാലാ തെരഞ്ഞെടുപ്പില്‍ പരസ്യമായി പ്രതികരിച്ചു. മുന്നണി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി. ഇതില്‍ പരാതി നല്‍കിയിട്ടും യുഡിഎഫ് അന്വേഷിച്ചില്ല. ചില ധാരണകള്‍ ഓര്‍ക്കുകയും ചിലത് മറക്കുകയും ചെയ്തു. പി ജെ ജോസഫ് യുഡിഎഫ് യോഗം ബഹിഷ്‌കരിക്കുമെന്ന് പരസ്യമായി പറഞ്ഞു. ഭരണപക്ഷ നേതാക്കളെ കണ്ട് അഭിനന്ദിച്ചു. ഇതിലൊന്നും നടപടിയുണ്ടായില്ല. പുറത്താക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടന്നുവെന്നും ജോസ് കെ മാണി പറഞ്ഞു.

കേരള കോണ്‍ഗ്രസിന്റെ ആത്മാഭിമാനം ആരുടെ മുന്നിലും അടിയറവ് വെക്കില്ല. നാളെ നടക്കുന്ന സ്റ്റിയറിംഗ് കമ്മിറ്റി ഭാവി തീരുമാനിക്കുമെന്നും ജോസ് കെ മാണി അറിയിച്ചു. കേരള കോണ്‍ഗ്രസ് തര്‍ക്കത്തില്‍ ജോസ് വിഭാഗത്തിനെതിരെ നടപടിയെടുക്കുകയായിരുന്നു. യുഡിഎഫ് യോഗത്തിലേക്ക് ജോസ് കെ മാണി വിഭാഗത്തെ വിളിക്കില്ലെന്ന് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ അറിയിക്കുകയായിരുന്നു. ജോസ് കെ മാണി വിഭാഗത്തിന് മുന്നണിയില്‍ തുടരാന്‍ അര്‍ഹതയില്ല. യുഡിഎഫ് നേതൃത്വത്തെ ധിക്കരിച്ചു. കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പദവി ഒഴിയണമെന്ന തീരുമാനം പാലിച്ചില്ല. യുഡിഎഫ് നേതൃത്വം ഉണ്ടാക്കിയ ധാരണ ഇല്ലെന്ന് ജോസ് വിഭാഗം വാദിച്ചു. പല തവണ ചര്‍ച്ച നടത്തി. ലാഭ നഷ്ടങ്ങള്‍ നോക്കിയല്ല തീരുമാനം എടുത്തത്. ആവശ്യത്തിലേറെ സമയം നല്‍കിയെന്നും ബെന്നി ബെഹനാന്‍ പ്രതികരിച്ചു. കെ എം മാണിയുടെ മരണത്തിന് ശേഷമാണ് കേരളാ കോണ്‍ഗ്രസില്‍ അധികാര വടംവലി ആരംഭിച്ചത്. തര്‍ക്കം കാരണം പാലാ ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് നഷ്ടപ്പെട്ടു. ജോസ് പക്ഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി ജോസഫ് വിഭാഗത്തിന് നല്‍കാത്തതായിരുന്നു നടപടിയിലേക്ക് നയിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in