'ക്രിയാത്മകമായി ഒന്നും പറയാനില്ലെങ്കില്‍ മിണ്ടാതിരിക്കൂ'; ഡൊണാള്‍ഡ് ട്രംപിനോട് പൊലീസ് മേധാവി

'ക്രിയാത്മകമായി ഒന്നും പറയാനില്ലെങ്കില്‍ മിണ്ടാതിരിക്കൂ'; ഡൊണാള്‍ഡ് ട്രംപിനോട് പൊലീസ് മേധാവി

ക്രിയാത്മകമായി ഒന്നും പറയാനില്ലെങ്കില്‍ മിണ്ടാതിരിക്കൂവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ഹൂസ്റ്റണ്‍ പൊലീസ് മേധാവി. സിഎന്‍എന്‍ ചാനലിനോട് പ്രതികരിക്കവെ ആര്‍ട് അസീവിഡോ എന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണ് ഇങ്ങനെ പരാമര്‍ശിച്ചത്. ഈ രാജ്യത്തെ പൊലീസ് മേധാവിമാര്‍ക്കുവേണ്ടി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ഇത് പറയാന്‍ അനുവദിക്കൂ, നിങ്ങള്‍ക്ക് ക്രിയാത്മകമായി സംസാരിക്കാന്‍ ഒന്നുമില്ലെങ്കില്‍, മിണ്ടാതിരിക്കൂ. - അസീവിഡോ പറഞ്ഞു. കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ പൊലീസ് ഉദ്യോഗസ്ഥന്‍ കാല്‍മുട്ട് അമര്‍ത്തി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ അമേരിക്കയിലാകമാനം പ്രതിഷേധം ശക്തമായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് പ്രതികരണം. പ്രക്ഷോഭം നേരിടുന്നതില്‍ പൊലീസ് പരാജയമാണെന്ന് ഗവര്‍ണര്‍മാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ ഡൊണാള്‍ഡ് ട്രംപ് പരാമര്‍ശിച്ചിരുന്നു. പ്രതിഷേധക്കാരെ ശക്തമായി നേരിടാനും ആഹ്വാനം ചെയ്തിരുന്നു. നിങ്ങള്‍ ആധിപത്യം സ്ഥാപിക്കുന്നില്ലെങ്കില്‍ സമയം പാഴാക്കുകയാണ്. പ്രതിഷേധക്കാര്‍ നിങ്ങള്‍ക്കുമേല്‍ പാഞ്ഞുകയറും. നിങ്ങള്‍ അവര്‍ക്കുമേല്‍ മേധാവിത്വം പുലര്‍ത്തേണ്ടതുണ്ട്. പ്രക്ഷോഭത്തെ ശക്തമായി അടിച്ചമര്‍ത്തണമെന്നുമായിരുന്നു ട്രംപിന്റെ വാദം.

'ക്രിയാത്മകമായി ഒന്നും പറയാനില്ലെങ്കില്‍ മിണ്ടാതിരിക്കൂ'; ഡൊണാള്‍ഡ് ട്രംപിനോട് പൊലീസ് മേധാവി
ജോര്‍ജ് ഫ്‌ളോയിഡിന്റേത് കഴുത്ത്‌ഞെരിച്ചുള്ള നരഹത്യയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

എന്നാല്‍ ഇത് ആധിപത്യം സ്ഥാപിക്കുന്നതിന്റെ വിഷയമല്ല. ഹൃദയങ്ങളും മനസ്സുകളും കീഴടക്കുകയെന്നതാണ് പ്രധാനമെന്ന് അസീവിഡോ പറഞ്ഞു. ആളുകള്‍ക്കും പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇത് ഹോളിവുഡല്ല, യഥാര്‍ത്ഥ ജീവിതമാണ്. ജീവിതങ്ങള്‍ അപകടത്തിലായ വിഷയമാണ്. പ്രതിഷേധക്കാര്‍ക്ക് ശബ്ദമുയര്‍ത്താന്‍ അവകാശമുണ്ട്. ദയയെ ദൗര്‍ബല്യവുമായി ആശയക്കുഴപ്പത്തിലാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ക്ക് ഒന്നും പറയാനില്ലെങ്കില്‍, മിണ്ടാതിരിക്കണം. അതാണ് ഒരു നേതാവ് പിന്‍തുടരേണ്ട അടിസ്ഥാന തത്വമെന്നും അദ്ദേഹം പറഞ്ഞു. ഡെറിക് ഷോവിന്‍ എന്ന ഉദ്യോഗസ്ഥനാണ് ജോര്‍ജ് ഫ്‌ളോയ്ഡിനെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഇയാള്‍ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയിരുന്നു. ഒപ്പമുണ്ടായിരുന്ന 3 പൊലീസുകാരെ പുറത്താക്കുകയും ചെയ്തു. ഒരു കേസ് അന്വേഷണത്തിനിടെ പൊലീസ് സംഘം നിരായുധനായ ജോര്‍ജ് ഫ്‌ളായ്ഡിനെ ക്രൂരമായി വേട്ടയാടുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു. ശ്വാസം മുട്ടുന്നുവെന്ന് ഫ്‌ളോയ്ഡ് പറയുമ്പോഴും മുട്ടുയര്‍ത്താന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൂട്ടാക്കിയിരുന്നില്ല.

Related Stories

No stories found.
logo
The Cue
www.thecue.in