‘ദുരന്തമുഖത്തും ഇടുങ്ങിയ മനസ്,കുശുമ്പ്,’ മുല്ലപ്പള്ളിക്കെതിരെ രൂക്ഷഭാഷയില്‍ മുഖ്യമന്ത്രി

‘ദുരന്തമുഖത്തും ഇടുങ്ങിയ മനസ്,കുശുമ്പ്,’ മുല്ലപ്പള്ളിക്കെതിരെ രൂക്ഷഭാഷയില്‍ മുഖ്യമന്ത്രി

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലം മാറിയാലും ചിലര്‍ ഒരു തരത്തിലും മാറില്ല എന്നതിന് തെളിവാണ് മുല്ലപ്പള്ളി രാമചന്ദ്രനെന്ന് മുഖ്യമന്ത്രി. ദുരന്തമുഖത്ത് മുല്ലപ്പള്ളി ഇടുങ്ങിയ മനസ് പ്രകടിപ്പിക്കരുത്. കുശുമ്പ് കാട്ടുന്നവരെക്കുറിച്ച് എന്താണ് പറയുക. പ്രവാസി ചര്‍ച്ചയോട് കുശുമ്പ് കാട്ടുന്നതില്‍ കാര്യമില്ല. പ്രവാസികളുമായുള്ള ചര്‍ച്ച പ്രഹസനം എന്ന് പറയുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ കഥയറിയാതെ ആട്ടം കാണുകയാണ്. ലോക കേരള സഭയിലെയും പ്രവാസി ചര്‍ച്ചകളില്‍ പങ്കെടുത്തവരെയും പേരെടുത്ത് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

കൊറോണ കാലത്തും സര്‍ക്കാര്‍ ധൂര്‍ത്ത് തുടരുകയാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചിരുന്നു. കൊവിഡ് കാലത്ത് പ്രവാസികളുടെ പ്രശ്‌നം നോക്കാതെ ശതകോടീശ്വരന്‍മാരുമായാണ് മുഖ്യമന്ത്രി ചര്‍ച്ച നടത്തിയതെന്നായിരുന്നു മുല്ലപ്പള്ളിയുടെ ആരോപണം. രോഗത്തിന്റെ മറവില്‍ സര്‍ക്കാര്‍ ജീവനക്കാരെ കൊള്ളയടിക്കുകയാണ് ചെയ്യുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

സമ്മതപത്രം നല്‍കാതെയുള്ള സാലറി ചലഞ്ച് അനുവദിക്കില്ല. റേഷന്‍ സംവിധാനത്തില്‍ മേനി അവകാശപ്പെടാന്‍ സര്‍ക്കാരിന് അധികാരമില്ല. റീബില്‍ഡ് കേരളയ്ക്കായി എ.ഡി.ബിയില്‍ നിന്ന് കിട്ടിയ തുക എന്ത് ചെയ്തുവെന്ന് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. ധനകാര്യ അച്ചടക്കം ഇല്ലാത്ത ധൂര്‍ത്ത പുത്രന്മാരാണ് മുഖ്യമന്ത്രിയും ധനമന്ത്രിയുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ചൊവ്വാഴ്ച രാവിലെ കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in