മറച്ചുവെക്കുന്നത് നാടിനോട് ചെയ്യുന്ന ക്രൂരത, നിര്‍ദേശം ലംഘിച്ചാല്‍ ഇനി നിയമനടപടിയെന്ന് ആരോഗ്യമന്ത്രി 

മറച്ചുവെക്കുന്നത് നാടിനോട് ചെയ്യുന്ന ക്രൂരത, നിര്‍ദേശം ലംഘിച്ചാല്‍ ഇനി നിയമനടപടിയെന്ന് ആരോഗ്യമന്ത്രി 

സംസ്ഥാനത്ത് കോവിഡ് 19 സാമൂഹ്യ വ്യാപനം നിലവില്‍ സംഭവിച്ചിട്ടില്ല, ഭാവിയില്‍ സംഭവിക്കില്ലെന്ന് പറയാനാകില്ലെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. കാസര്‍ഗോഡ് ഉള്ളയാള്‍ സെല്‍ഫ് ക്വാറന്റൈന്‍ കൃത്യമായി പാലിച്ചിരുന്നെങ്കില്‍ ഇത്രയധികം ബുദ്ധിമുട്ടുകള്‍ അവിടെ ഉണ്ടാകുമായിരുന്നില്ല. അവിടെ ഉണ്ടായ കുറ്റകൃത്യം ഗുരുതരമാണ്. രോഗം മറച്ചുവയ്ക്കുന്നതും വീട്ടുനിരീക്ഷണത്തിന് തയ്യാറാകാത്തതും ഒരു നാടിനോട് ചെയ്യുന്ന വലിയ ക്രൂരതയാണ്. ഇക്കാര്യത്തില്‍ ഇനി അഭ്യര്‍ത്ഥനയില്ല. മുഖ്യമന്ത്രി പറഞ്ഞത് പോലെ ശക്തമായ നിയമനടപടിയിലേക്ക് പോവുകയാണ്.

വിദേശത്ത് നിന്ന് എത്തുന്നവര്‍ പതിനാല് ദിവസം അവരവരുടെ വീട്ടില്‍ തന്നെ നിരീക്ഷണത്തിന് തയ്യാറായാല്‍ പ്രശ്‌നങ്ങളില്ല. കാസര്‍ഗോഡ് ഉള്ള ആളുടെ ഗുരുതര വീഴ്ചയാണ്. അദ്ദേഹം ജനപ്രതിനിധികളെ കാണുന്നു, കല്യാണവീട്ടില്‍ പോകുന്നു. കാസര്‍ഗോഡ് ഒരാളുടെ വീഴ്ചയില്‍ നിന്നാണ് അത്തരമൊരു സങ്കീര്‍ണ സാഹചര്യമുണ്ടായത്. അവിടെ കംപ്ലീറ്റ് ഷട്ട് ഡൗണ്‍ ഉണ്ടായത് ഇങ്ങനെയൊരു വിദ്വാന്‍ കറങ്ങിനടന്നതുകൊണ്ടാണ്. കോവിഡ് പ്രതിരോധത്തിന് ഏറ്റവും ശാസ്ത്രീയ മാര്‍ഗമാണ് തദ്ദേശ സ്വയംഭരണ വകുപ്പിന് കര്‍ശനനിര്‍ദേശം മുഖ്യമന്ത്രി കൊടുത്തിട്ടുണ്ട്.

ചിലര്‍ നന്നായി ആരുമായും സമ്പര്‍ക്കമില്ലാതെ വീട്ടുനിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ചിലര്‍ വിഡ്ഡിത്തമാണ് കാണിക്കുന്നത്. മറച്ചുവയ്ക്കുകയാണ്, രോഗത്തെ അങ്ങനെ മറച്ചുവയ്ക്കാനാകില്ല. രോഗലക്ഷണം കാണുമ്പോള്‍ തന്നെ ആശുപത്രിയില്‍ എത്തി ജീവന്‍ രക്ഷിക്കാന്‍ നോക്കുകയാണ് ചെയ്യേണ്ടത്. വീട്ടില്‍ സ്ഥലമില്ലാത്ത ആളുകള്‍ ആരോഗ്യവകുപ്പിനെയോ പഞ്ചായത്തിനെയോ അറിയിച്ചാല്‍ മതി പകരം സൗകര്യമൊരുക്കാനാകും. മനോരമാ ന്യൂസിലാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.

നാട്ടുകാരുടെ സഹകരണം കോവിഡ് 19 പ്രതിരോധത്തിന് അനിവാര്യമാണ. സാഹസികമായാണ് ആരോഗ്യപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നത്, എല്ലാവരും അവരോട് സഹകരിക്കണം. സമൂഹ വ്യാപനം തടയാന്‍ തീവ്രശ്രമമാണ് നടക്കുന്നത്. റാപ്പിഡ് ടെസ്റ്റ് അടക്കമുള്ള കാര്യങ്ങളുടെ സാധ്യത ആരായാന്‍ ആരോഗ്യവകുപ്പ് വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌

Related Stories

No stories found.
logo
The Cue
www.thecue.in