എസ്എഫ്‌ഐക്കാര്‍ക്ക് സംഘടനാബോധം ഇല്ലെന്നാണോ വിചാരിക്കുന്നതെന്ന് ജയരാജനോട് അലന്റെ അമ്മ

എസ്എഫ്‌ഐക്കാര്‍ക്ക് സംഘടനാബോധം ഇല്ലെന്നാണോ വിചാരിക്കുന്നതെന്ന് ജയരാജനോട് അലന്റെ അമ്മ

Summary

അലന്‍ മാവോയിസത്തിലേക്ക് ആകര്‍ഷിച്ച ഏതെങ്കിലും ഒരു എസ് എഫ് ഐക്കാരനെ ഉദാഹരണമായി കാണിക്കാമോ. സഖാവ് ഒരു വേദിയില്‍ കാര്യങ്ങള്‍ പറയുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായിരുന്നു.

എസ്എഫ്‌ഐക്കാര്‍ക്ക് സംഘടനാബോധം ഇല്ലെന്നാണോ വിചാരിക്കുന്നതെന്ന് ജയരാജനോട് അലന്റെ അമ്മ
താഹ ഫസലിന്റെ ഉമ്മ പറയുന്നു;’എന്റെ മോന്‍ മാവോയിസ്റ്റല്ല, അറസ്റ്റോടെ കുടുംബം തകര്‍ന്നു’ 

അലന്‍ ഷുഹൈബ് മാവോയിസത്തിലേക്ക് ആകര്‍ഷിച്ച ഏതെങ്കിലും ഒരു എസ് എഫ് ഐക്കാരനെ ഉദാഹരണമായി കാണിക്കാമോ എന്ന് പി ജയരാജനോട് അലന്റെ അമ്മ സബിതാ ശേഖര്‍. കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലെ സംവാദത്തില്‍ സിപിഐഎം നേതാവ് പി ജയരാജന്‍ അലനെക്കുറിച്ച് നടത്തിയ പരാമര്‍ശനത്തിനാണ് സബിതയുടെ മറുപടി. യുഎപിഎ ചുമത്തി അറസ്റ്റിലായ അലന്‍ ഷുഹൈബിനും താഹാ ഫസലിനും മാവോയിസ്റ്റുകളുമായി ജൈവ ബന്ധമുണ്ടെന്ന് നേരത്തെയും പി ജയരാജന്‍ പറഞ്ഞിരുന്നു. അലന്‍ എസ് എഫ് ഐയുടെ ഭാഗമായിരുന്നില്ലെന്നും സിപിഐഎമ്മുമായി ചേര്‍ന്നാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും സബിതാ ശേഖര്‍ ഫേസ്ബുക്കില്‍ എഴുതിയ മറുപടിയില്‍ പറയുന്നു.

സബിതാ ശേഖര്‍ പി ജയരാജന് നല്‍കിയ മറുപടി

സഖാവ് പി. ജയരാജന്‍ വായിച്ചറിയുവാന്‍,

താങ്കള്‍ ഇന്നലെ കെഎല്‍എഫ് വേദിയില്‍ പറഞ്ഞത് വാര്‍ത്തകളിലൂടെ അറിഞ്ഞു. 'അലന്‍ എസ് എഫ് ഐയില്‍ നിന്നുകൊണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തി'. സഖാവ് മനസ്സിലാക്കേണ്ട കാര്യം അലന്‍ എസ് എഫ് ഐയില്‍ ഒരിക്കലും സജീവമായിരുന്നില്ല. ഞങ്ങളുടെ വീടിന് അടുത്തുള്ള പ്രാദേശിക സിപിഐഎമ്മുമായി ചേര്‍ന്നാണ് അവന്‍ പ്രവര്‍ത്തിച്ചിരുന്നത്. പാലയാട് കാമ്പസിലും അവന്‍ സജീവ എസ് എഫ് ഐക്കാരനായിരുന്നില്ല. അങ്ങനെ എസ് എഫ് ഐയില്‍ കാര്യമായി പ്രവര്‍ത്തിക്കാത്ത ഒരാള്‍ക്ക് എങ്ങനെയാണ്എസ് എഫ് ഐക്കാരെ മാവോയിസ്റ്റ് ആക്കി മാറ്റാന്‍ സാധിക്കുക. താങ്കള്‍ വിചാരിക്കുന്നത് എസ് എഫ് ഐക്കാര്‍ക്ക് തീരെ സംഘടനാബോധം ഇല്ല എന്നാണോ? അലന്‍ മാവോയിസത്തിലേക്ക് ആകര്‍ഷിച്ച ഏതെങ്കിലും ഒരു എസ് എഫ് ഐക്കാരനെ ഉദാഹരണമായി കാണിക്കാമോ. സഖാവ് ഒരു വേദിയില്‍ കാര്യങ്ങള്‍ പറയുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായിരുന്നു.

സഖാവേ അവന്റെ കൂടെയുള്ളത് സത്യസന്ധമായി മതേതരമായി ജീവിക്കുന്ന അമ്മയും അച്ഛനുമാണുള്ളത്.അവന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഞങ്ങള്‍ പോരാടുക തന്നെ ചെയ്യും .

അലന്റെ അര്‍ബന്‍ സെക്കുലര്‍ അമ്മ

മാവോയിസത്തിന്റെ കവര്‍ ഓര്‍ഗനൈസേഷന്‍ ആണ് പോപ്പുലര്‍ ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയും എന്ന് പി ജയരാജന്‍ സംവാദത്തില്‍ പറഞ്ഞിരുന്നു. മാവോയിസ്റ്റുകളുടെ അഭാവത്തില്‍ ചര്‍ച്ച പാടില്ലായിരുന്നു എന്ന വാദത്തെ ജമാഅത്ത ഇസ്ലാമിയുടെ പ്രതിനിധി വേദിയിലുണ്ട് എന്ന പറഞ്ഞ് സി ദാവൂദിനെ ചൂണ്ടിക്കാട്ടിയാണ് പി. ജയരാജന്‍ പ്രതികരിച്ചത്.

ഇസ്ലാമികര്‍ക്ക് അവരെ തന്നെ സംരക്ഷിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അവര്‍ ഒരിക്കലും മാവോയിസ്റ്റുകളെ സംരക്ഷിക്കില്ല എന്നായിരുന്നു സി ദാവൂദിന്റെ മറുപടി. സിപിഐഎം എപ്പോഴെല്ലാം അപകടത്തില്‍പെടുന്നുണ്ടോ അപ്പോഴെല്ലാം ഇസ്ലാമോഫോബിയ എടുത്തിടാറുണ്ടെന്നും സി ദാവൂദ് അവകാശപ്പെട്ടു. അലന്റെയും താഹയുടെയും കേസും അതോടൊപ്പം ടി.പി ചന്ദ്രശേഖരനെ ആക്രമിക്കാന്‍ വന്ന ഇന്നോവ കാറില്‍ 'മാഷാ അല്ലാഹ്' എന്ന സ്റ്റിക്കര്‍ പതിച്ചതായും ഇതിന് അനുബന്ധമാണെന്നും ദാവൂദ് പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in