ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ചു; ചികിത്സ കിട്ടാന്‍ വൈകിയെന്ന് സഹപാഠികള്‍; വീഴ്ചയെന്ന് രക്ഷിതാക്കള്‍

ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ചു; ചികിത്സ കിട്ടാന്‍ വൈകിയെന്ന് സഹപാഠികള്‍; വീഴ്ചയെന്ന് രക്ഷിതാക്കള്‍

സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ക്ലാസ്സ് മുറിയില്‍വച്ച് പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ അധികൃതര്‍ അനാസ്ഥ കാണിച്ചുവെന്ന് ആരോപണം. പാമ്പുകടിയേറ്റ വിദ്യാര്‍ത്ഥിക്ക് കൃത്യസമയത്ത് ചികിത്സ നല്‍കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്ന് വിദ്യാര്‍ത്ഥികളും പറയുന്നു. ഇന്നലെ വൈകീട്ടാണ് എട്ട് വയസ്സുകാരി ഷഹ്‌ല ഷെറിന്‍ മരിച്ചത്. വിദ്യാഭ്യാസ വകുപ്പിനോടും ആരോഗ്യവകുപ്പിനോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നുവെന്ന് ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള പറഞ്ഞു.

ക്ലാസില്‍വെച്ച് മുറിവേറ്റതിന് പിന്നാലെ കുട്ടിയുടെ ശരീരത്തില്‍ നീലക്കളര്‍ ഉണ്ടായിരുന്നുവെന്ന് സഹപാഠികള്‍ പറയുന്നു. പിതാവ് എത്തിയതിന് ശേഷമാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. കുട്ടിക്ക് ചികിത്സ നല്‍കാന്‍ വൈകരുതെന്ന് ക്ലാസ് ടീച്ചര്‍ ആവശ്യപ്പെട്ടെങ്കിലും മറ്റ് അധ്യാപകര്‍ ഇത് അവഗണിച്ചു. രക്ഷിതാവെത്തുന്നതിന് മുമ്പ് തന്നെ ഷഹ്ല അവശനിലയിലായെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ആരോപണം സ്‌കൂളധികൃതര്‍ നിഷേധിച്ചു. വീഴ്ച സംഭവിച്ചില്ലെന്ന് പ്രധാനാധ്യാപകന്‍ കെ കെ മോഹനന്‍ പറഞ്ഞു. ആശുപത്രിയിലെത്തിച്ചിട്ടും ചികിത്സ കിട്ടാനാണ് വൈകിയത്. പാമ്പുകടിയേറ്റതാണെന്ന് താലൂക്കാശുപത്രിയിലെ ഡോക്ടര്‍ക്ക് പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒരുമണിക്കൂറിന് ശേഷമാണ് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകാന്‍ ആവശ്യപ്പെട്ടത്.

ബുധനാഴ്ച വൈകിട്ട് മൂന്നോടെ ക്ലാസ് നടക്കുന്നതിന്നിടെ കുട്ടിയുടെ കാല്‍ ഭിത്തിയോട് ചേര്‍ന്ന പൊത്തില്‍പ്പെടുകയും കാലില്‍ മുറിവുപറ്റുകയുമായിരുന്നു. മുറിവില്‍ നിന്നും രക്തം എടുത്തതോടെ മറ്റു കുട്ടികള്‍ അധ്യാപകരോട് വിവരം അറിയിച്ചു. വിദ്യാര്‍ത്ഥിനിയുടെ കാല്‍ പരിശോധിച്ചപ്പോള്‍ പാമ്പ് കടിയേറ്റതു പോലുള്ള പാടുകള്‍ കണ്ടു. ഉടനെ കുട്ടിയുടെ പിതാവിനെ സ്‌കൂള്‍ അധികൃതര്‍ വിവരം അറിയിച്ചു. പിതാവ് എത്തിയതിനു ശേഷം സ്‌കൂള്‍ അധികൃതരും ചേര്‍ന്ന് ആദ്യം സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് ഡോക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴി കുട്ടിയുടെ സ്ഥിതി വഷളാവുകയും വൈത്തിരി ചേലോട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇവിടെ വച്ച് വിദ്യാര്‍ത്ഥിനി മരണപ്പെടുകയായിരുന്നു. പാമ്പ് കടിയേറ്റാണ് മരണമെന്നാണ് ഡോക്ടറുടെ റിപ്പോര്‍ട്ട്.

Related Stories

No stories found.
logo
The Cue
www.thecue.in