ഭീമ കൊറേഗാവ്: ഗൗതം നവ്‌ലാഖയെ ഒക്ടോബര്‍ 15 വരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി
ഭീമ കൊറേഗാവ് കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖയെ ഒക്ടോബര്‍ 15 വരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി. അടുത്തമാസം 15 ന് തന്നെ കോടതി കേസില്‍ വാദം കേള്‍ക്കും. നവ്‌ലാഖയുടെ മുന്‍കൂര്‍ ജാമ്യം ഇന്നവസാനിക്കാനിരിക്കെയാണ് സുപ്രീം കോടതി സമയം നീട്ടി നല്‍കിയത്.
ഭീമ കൊറേഗാവ് വാര്‍ഷിക പരിപാടിക്കിടെ അക്രമത്തിന് പ്രേരിപ്പിച്ചു എന്നാരോപിച്ചാണ് ഗൗതം നവ്‌ലാഖയ്‌ക്കെതിരെ പൂണെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ മാധ്യമപ്രവര്‍ത്തകനെതിരെ ചുമത്തി. തനിക്കെതിരായ കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നവ്‌ലാഖ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും വിസമ്മതിച്ചിരുന്നു.
എഫ്‌ഐആര്‍ അംഗീകരിച്ചു കൊണ്ടുള്ള ബോംബെ ഹൈക്കോടതി വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ഗൗതം നവ്‌ലഖ ഹര്‍ജിയുമായി സുപ്രീം കോടതിയിലെത്തിയത്. ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്നും ജഡ്ജിമാര്‍ പിന്മാറുന്നത് തുടര്‍ക്കഥയാവുകയാണ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ എന്‍ വി രമണ, ആര്‍ സുബാഷ് റെഡ്ഡി, ബി ആര്‍ ഗവായ് രവീന്ദ്ര ഭട്ട് എന്നിവര്‍ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറി.
2018 ജനുവരി ഒന്നിനാണ് പൂനെയിലെ ഭീമാ കൊറെഗാവില്‍ ഒരാളുടെ മരണത്തിനിടയാക്കിയ സംഘര്‍ഷം നടന്നത്. ഹിന്ദു സംഘടനാ നേതാക്കള്‍ ആസൂത്രണം ചെയ്ത അക്രമങ്ങളില്‍ പിന്നീട് മനുഷ്യാവകാശ പ്രവര്‍ത്തകരെയാണ് പ്രതികളാക്കിയത്. 1818 ജനുവരി ഒന്നിനു നടന്ന ഭീമ കൊറെഗാവ് യുദ്ധത്തില്‍ മരിച്ച ദളിത് നേതാക്കളുടെ ഓര്‍മ പുതുക്കലായാണ് യുദ്ധത്തിന്റെ ഇരുനൂറാം വാര്‍ഷികം കഴിഞ്ഞ വര്‍ഷം നടത്തിയത്. ഇതിനിടെ ചില ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ പ്രകോപനമുണ്ടാക്കിയതിനെ തുടര്‍ന്ന് വാര്‍ഷികാഘോഷത്തിനിടെ സംഘര്‍ഷമുണ്ടായി. ഇതിന്റെ തുടര്‍ച്ചയായി അടുത്ത ദിവസം മഹാരാഷ്ട്രയില്‍ പലയിടങ്ങളില്‍ സംഘര്‍ഷം വ്യാപിക്കുകയായിരുന്നു.