റൊമീല ഥാപ്പര്‍
റൊമീല ഥാപ്പര്‍

‘സി വി കൊടുക്കില്ല’;ജെഎന്‍യു അധികൃതര്‍ അടിസ്ഥാനകാര്യങ്ങള്‍ പോലും മാറ്റുകയാണെന്ന് റൊമീല ഥാപ്പര്‍

ഡല്‍ഹി ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വ്വകലാശാല അധികൃതര്‍ക്ക് സി വി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പ്രസിദ്ധ ചരിത്രകാരി റൊമീല ഥാപ്പര്‍. പതിറ്റാണ്ടുകളോളം ജെഎന്‍യു പ്രൊഫസറായിരുന്ന റൊമീലയോട് അധികൃതര്‍ വ്യക്തി-യോഗ്യതാ വിവരങ്ങള്‍ ആവശ്യപ്പെട്ടതിനേത്തുടര്‍ന്നാണ് പദ്മഭൂഷണ്‍ ജേത്രിയുടെ പ്രതികരണം. ആദരണീയ പദവിയായ പ്രൊഫസര്‍ എമെറിറ്റയില്‍ താന്‍ തുടരണോ എന്നത് ജെഎന്‍യു അധികൃതര്‍ പുനപരിശോധിക്കുകയാണെന്ന വിവരം റൊമീല ഥാപ്പര്‍ ഇന്ത്യാ ടുഡേയോട് സ്ഥിരീകരിച്ചു.

ആയുഷ്‌കാലത്തേക്കാണ് ഈ പദവി നല്‍കുന്നത്. എന്നോട് ഇപ്പോള്‍ സി വി ചോദിക്കുന്ന ജെഎന്‍യു അധികൃതര്‍ അടിസ്ഥാന കാര്യങ്ങള്‍ പോലും മാറ്റുകയാണ്.

റൊമീല ഥാപ്പര്‍

75 വയസിന് മുകളിലുള്ള എല്ലാ പ്രൊഫസര്‍മാരുടേയും പദവി പുനപരിശോധിക്കുകയാണെന്ന് ജെഎന്‍യു അധികൃതര്‍ തന്നോട് പറഞ്ഞെന്നും 87കാരിയായ റൊമീല ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മാസമാണ് ജെഎന്‍യു രജിസ്ട്രാര്‍ പ്രമോദ് കുമാര്‍ സിവി ആവശ്യപ്പെട്ട് തങ്ങളുടെ പ്രൊഫസര്‍ക്ക് കത്തയച്ചത്. സര്‍വ്വകലാശാല നിയോഗിക്കുന്ന സമിതി റൊമീലയുടെ രചനകള്‍ പരിശോധിക്കുമെന്നും പദവിയില്‍ തുടരണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നുമായിരുന്നു കത്തിലുണ്ടായിരുന്നത്.

പ്രാചീന ഇന്ത്യയേക്കുറിച്ച് റൊമീല നടത്തിയ പഠനങ്ങള്‍ പ്രസിദ്ധമാണ്. ‘എ ഹിസ്റ്ററി ഓഫ് ഇന്ത്യ’ പരമ്പര ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മുതിര്‍ന്ന ചരിത്രകാരിയെ അപമാനിക്കുന്ന നീക്കത്തിനെതിരെ ഇടത് വിദ്യാര്‍ത്ഥി സംഘടനകളും എന്‍എസ്‌യുവും രംഗത്തെത്തി. എബിവിപി വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.

റൊമീല ഥാപ്പറിനോട് സി വി ആവശ്യപ്പെടുന്നത് ഗവേഷണവും പഠനവും ഇല്ലാതാക്കാനുള്ള ഈ സര്‍ക്കാരിന്റെ അജണ്ടയുടെ ഭാഗമാണ്.

എന്‍ സായി ബാലാജി, വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ്‌ 

വൈസ് ചാന്‍സലര്‍ക്ക് തലച്ചോര്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് റൊമീല ഥാപ്പറിനോട് മാപ്പ് പറയണം. സര്‍വ്വകലാശാലയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും ബാലാജി പറഞ്ഞു. വിഷയത്തില്‍ രൂക്ഷവിമര്‍ശനവുമായി ട്വിറ്ററാറ്റികളും രംഗത്തെത്തിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in