‘എന്നാലും ഒരു പാര്‍ട്ടി സഖാവ് പണം പിരിക്കാന്‍ പാടില്ല’; പണമില്ലെന്ന കാര്യം കളക്ടറേയും മന്ത്രിയേയും അറിയിക്കണമായിരുന്നെന്ന് ജി സുധാകരന്‍
ഓമനക്കുട്ടനെതിരായ നടപടിയില്‍ സര്‍ക്കാര്‍ ക്ഷമാപണം നടത്തിയിട്ടും സിപിഐഎം ലോക്കല്‍ കമ്മിറ്റിയംഗത്തിനെതിരെ വിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍. ഉദ്യോഗസ്ഥരുടെ വീഴ്ച കാരണമാണ് സഖാവ് ഓമന കുട്ടന്‍ ഇപ്രകാരം പണം പിരിക്കേണ്ടി വന്നതെന്ന് താന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാലും ഒരു പാര്‍ട്ടി സഖാവ് പണം പിരിക്കാന്‍ പാടില്ല. ഒറ്റയ്ക്ക് തീരുമാനം എടുത്ത് നടപ്പാക്കേണ്ട കാര്യമല്ല ഇതെന്നും പൊതുമരാമത്ത് മന്ത്രി പറഞ്ഞു.
പണം പിരിക്കുന്നതിന് മുമ്പ് പണം ഇല്ലായെന്ന കാര്യം ജില്ലാ കളക്ടറെ അറിയിച്ചിട്ടില്ല. ജില്ലയുടെ ചാര്‍ജ്ജുള്ള മന്ത്രിയായ എന്നെയും ചേര്‍ത്തലയില്‍ നിന്നും മന്ത്രിയായ സ: പി.തിലോത്തമനേയും അറിയിച്ചിട്ടില്ല. ആ നാട്ടുകാരനായ പാര്‍ട്ടി ജില്ലാ സെക്രട്ടറിയേയും അറിയിച്ചിട്ടില്ല. ഒറ്റയ്ക്ക് തീരുമാനം എടുത്ത് നടപ്പാക്കേണ്ട കാര്യമല്ലിത്.
ജി സുധാകരന്‍
വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും.
ഓമനക്കുട്ടന്റെ ഉദ്ദേശശുദ്ധിയെ അംഗീകരിക്കുന്നു. പാര്‍ട്ടിക്കും സര്‍ക്കാരിനും എതിരെ പ്രചരിപ്പിച്ച മാധ്യമങ്ങള്‍ തന്നെ ഓമനകുട്ടന്റെ പേരില്‍ ഒരു നടപടിയും ആവശ്യമില്ലെന്ന് വാദിക്കുന്നത് ശ്രദ്ധയില്‍പെട്ടു. അതിനെ സ്വാഗതം ചെയ്യുന്നു. പ്രശ്‌നം പരിഹരിക്കപ്പെട്ടതിലും പാര്‍ട്ടിക്കാര്‍ കുറ്റക്കാരല്ല എന്ന് കണ്ടെത്തിയതിലും സഖാവ് ഓമനക്കുട്ടന്റെ ഉദ്ദേശശുദ്ധി അംഗീകരിക്കപ്പെട്ടതിലും അതിയായ സന്തോഷമുണ്ട്. ഓമനകുട്ടനെ ഫോണിലൂടെ വിളിച്ച് പ്രതികരണം നന്നായിരുന്നുവെന്ന് അറിയിച്ചെന്നും ജി സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഓമനക്കുട്ടനെതിരായ 'പണപ്പിരിവ്' കേസ് പിന്‍വലിച്ച് ക്ഷമാപണം സര്‍ക്കാര്‍ ക്ഷമാപണം നടത്തിയിരുന്നു.. ചേര്‍ത്തല റവന്യൂ വകുപ്പ് ഓമനക്കുട്ടനുമേല്‍ നല്‍കിയ പോലീസ്സ് പരാതി പിന്‍വലിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കിയെന്നും പോലീസ്സ് കേസ്സുമായി വകുപ്പിനി മുമ്പോട്ട് പോകില്ലെന്നും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി വേണു വാസുദേവന്‍ വ്യക്തമാക്കി.
അരി എന്നത് മനുഷ്യരുടെ പ്രാഥമിക ആവശ്യമായതിനാല്‍ ഗവണ്മെന്റ് ചട്ടപ്പടിയ്ക്ക് ക്യാമ്പംഗങ്ങള്‍ കാത്തു നില്‍ക്കാറില്ല. അത്യധികം ആവശ്യമുള്ള സാഹചര്യത്തില്‍ തികച്ചും ജെനൂയിന്‍ ആയി ചെയ്ത ഒരു കൃത്യമാണ് ഈ സംഭവത്തിനു പുറകിലുള്ളത്.
റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി
സിപിഐഎം കുറുപ്പന്‍കുളങ്ങര ലോക്കല്‍ കമ്മിറ്റിയംഗമായ എന്‍എസ് ഓമനക്കുട്ടന്‍ ദുരിതാശ്വാസക്യാംപില്‍ പണപ്പിരിവ് നടത്തിയെന്നാരോപിക്കുന്ന വാര്‍ത്തകള്‍ വിവാദമായിരുന്നു. ക്യാംപ് അംഗങ്ങളില്‍ നിന്ന് പിരിവെടുത്തെന്ന് പ്രചാരണമുണ്ടായതോടെ മന്ത്രി ജി സുധാകരന്‍ ക്യാംപില്‍ നേരിട്ടെത്തി. ഇതിന് പിന്നാലെ തന്നെ സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ഓമനക്കുട്ടനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ചേര്‍ത്തല തഹസില്‍ദാര്‍ നല്‍കിയ പരാതിയേത്തുടര്‍ന്ന് ഓമനക്കുട്ടനെതിരെ അര്‍ത്തുങ്കല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ക്യാംപിലേക്ക് വൈദ്യുതി എത്തിക്കാനും അരി കൊണ്ടുവന്നതിന്റെ ഓട്ടോക്കൂലി നല്‍കാനുമാണ് 70 രൂപ പിരിക്കുന്നതെന്ന് ഓമനക്കുട്ടന്‍ പറയുന്നത് പ്രചരിച്ച വീഡിയോയില്‍ ഉണ്ടായിരുന്നു. ക്യാംപില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതിന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും. ഓമനക്കുട്ടനെതിരായ സസ്പെന്‍ഷന്‍ പിന്‍വലിക്കാനൊരുങ്ങുകയാണ് സിപിഐഎം.
ജി സുധാകരന്റെ പ്രതികരണം
ചേര്‍ത്തല കുറുപ്പന്‍കുളങ്ങര ക്യാമ്പിലുണ്ടായ ഇന്നലത്തെ സംഭവത്തിൽ സ: ഓമനകുട്ടനെ പാര്‍ട്ടി അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തിരുന്നു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേരില്‍ നടപടികള്‍ എടുത്തിട്ടില്ല. നടപടി എടുക്കുമെന്ന് റവന്യു വകുപ്പ് സെക്രട്ടറി ശ്രീ. വേണു ഐ.എ.എസ് ടെലിഫോണിലൂടെ എന്നോട് പറഞ്ഞു. ആവശ്യമായ ഭക്ഷണ സാധനങ്ങളും വൈദ്യുതിയും ഒന്നും ഏര്‍പ്പാട് ചെയ്യാത്തതിന്‍റെ പേരിലും ക്യാമ്പില്‍ നിന്ന് നേരത്തെ പോയതിന്‍റെ പേരിലും പരിശോധിച്ച് നടപടിയെടുക്കുമെന്ന് ശ്രീ. വേണു ഐ.എ.എസ് പറഞ്ഞു.
ഉദ്യോഗസ്ഥരുടെ വീഴ്ച കാരണമാണ് സ: ഓമന കുട്ടന്‍ ഇപ്രകാരം പണം പിരിക്കേണ്ടി വന്നതെന്ന് ഇന്നലെ ഞാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാലും ഒരു പാര്‍ട്ടി സഖാവ് പണം പിരിക്കാന്‍ പാടില്ല. ഏതായാലും ഇക്കാര്യത്തില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും എതിരെ പ്രചരിപ്പിച്ച മാധ്യമങ്ങള്‍ തന്നെ ഓമനകുട്ടന്റെ പേരില്‍ ഒരു നടപടിയും ആവശ്യമില്ലെന്ന് വാദിക്കുന്നത് എന്‍റെ ശ്രദ്ധയില്‍പ്പെടുകയുണ്ടായി. ഞാന്‍ അതിനെ സ്വാഗതം ചെയ്യുന്നു.
ഇന്നലെ തന്നെ വാര്‍ത്ത നല്‍കി അത് പ്രചരിപ്പിച്ചിരുന്നെങ്കില്‍ ഇങ്ങനെ വേണ്ടി വരുമായിരുന്നില്ല. പാര്‍ട്ടിക്കും സര്‍ക്കാരിനുമെതിരെ ഒരു ദിവസം മുഴുവന്‍ പാവപ്പെട്ടവര്‍ താമസിക്കുന്ന ക്യാമ്പില്‍ പണപ്പിരിവാണ് പാര്‍ട്ടി നടത്തുന്നതെന്ന് പ്രചരിപ്പിച്ചുകഴിഞ്ഞാല്‍ അത് പരിശോധിച്ചു വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടത് സ്വീകരിച്ചു എന്ന് മാത്രമേയുള്ളു. മനസ്സില്ലാ മനസ്സോടെയാണ് ഇങ്ങനെ ചെയ്തത്.
സ: ഓമനകുട്ടന്‍ പണം സ്വന്തമാക്കിയിട്ടില്ല. അങ്ങനെയൊരു ആരോപണം ഇല്ല. അങ്ങനെ പണം പിരിക്കുന്നതിന് മുമ്പ് പണം ഇല്ലായെന്ന കാര്യം ജില്ലാ കളക്ടറെ അറിയിച്ചിട്ടില്ല. ജില്ലയുടെ ചാര്‍ജ്ജുള്ള മന്ത്രിയായ എന്നെയും ചേര്‍ത്തലയില്‍ നിന്നും മന്ത്രിയായ സ: പി.തിലോത്തമനേയും അറിയിച്ചിട്ടില്ല. ആ നാട്ടുകാരനായ പാര്‍ട്ടി ജില്ലാ സെക്രട്ടറിയേയും അറിയിച്ചിട്ടില്ല. ഒറ്റയ്ക്ക് തീരുമാനം എടുത്ത് നടപ്പാക്കേണ്ട കാര്യമല്ലിത്. പക്ഷെ ഉദ്ദേശശുദ്ധിയെ അംഗീകരിക്കുന്നു. അതുകൊണ്ട് പാര്‍ട്ടി ഉചിതമായ പുന:പരിശോധന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ജാമ്യമില്ലാത്ത ഒരു കേസും എടുക്കേണ്ട കുറ്റം സ: ഓമനക്കുട്ടന്‍ ചെയ്തിട്ടില്ല. അത്തരം കേസുകള്‍ ഒഴിവാക്കേണ്ടതാണ്.
ജില്ലയിലെ 140 ഓളം ക്യാമ്പുകള്‍ ഉള്ളതില്‍ കുറുപ്പന്‍കുളങ്ങര ക്യാമ്പില്‍ അല്ലാതെ ഒരു ക്യാമ്പിലും ഇങ്ങനെ സംഭവിച്ചിട്ടില്ല. ക്യാമ്പിലെ ഉദ്യോഗസ്ഥരുടെ വീഴ്ചയാണിത്. ജില്ലാഭരണകൂടം മികച്ച നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ചേര്‍ത്തല തഹസില്‍ദാറും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ക്യാമ്പിലുള്ള ചില റവന്യു ഉദ്യോഗസ്ഥര്‍ 4 മണിക്ക് സ്ഥലം വിട്ട് പോകുന്ന കാര്യം ഇന്നലെ തന്നെ ജില്ലാ കളക്ടറുടെയും റവന്യു സെക്രട്ടറിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
ഏതായാലും പാര്‍ട്ടിക്കും സര്‍ക്കാരിനുമെതിരെ ഇന്നലെ പ്രചരിപ്പിച്ച പ്രശ്നം പരിഹരിക്കപ്പെട്ടതിലും പാർട്ടിക്കാർ കുറ്റക്കാരല്ല എന്ന് കണ്ടെത്തിയതിലും സ: ഓമനകുട്ടന്‍റെ ഉദ്ദേശശുദ്ധിയെ അംഗീകരിക്കപ്പെട്ടതിലും അതിയായ സന്തോഷമുണ്ട്. സ: ഓമനകുട്ടനെ ഫോണിലൂടെ വിളിച്ച് പ്രതികരണം നന്നായിരുന്നുവെന്ന് അറിയിക്കുകയും ചെയ്തു.