‘ആരിഫ് കൂടി തോല്‍ക്കണമെന്ന് ആഗ്രഹിച്ചു’; തെരഞ്ഞെടുപ്പ് തോല്‍വി തമാശയാക്കി ഇന്നസെന്റ്

‘ആരിഫ് കൂടി തോല്‍ക്കണമെന്ന് ആഗ്രഹിച്ചു’; തെരഞ്ഞെടുപ്പ് തോല്‍വി തമാശയാക്കി ഇന്നസെന്റ്

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടയില്‍ തന്നോടൊപ്പം 18 ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ കൂടി തോല്‍ക്കുമല്ലോ എന്നോര്‍ത്ത് സന്തോഷിച്ചെന്ന് മുന്‍ ചാലക്കുടി എംപി ഇന്നസെന്റ്. വീട്ടിലിരുന്ന് വോട്ടെണ്ണല്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥി മുന്നിലായെന്നും അപ്പോള്‍ തോന്നിയ വിഷമത്തെ മറികടന്നത് ഇങ്ങനെയാണെന്നും മുതിര്‍ന്ന ചലച്ചിത്രനടന്‍ പറഞ്ഞു. വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേല വേദിയിലാണ് താനുള്‍പ്പെടെയുള്ള ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ ഒട്ടുമിക്കവരും നേരിട്ട കനത്ത തോല്‍വിയെ ഇന്നസെന്റ് തമാശയാക്കി അവതരിപ്പിച്ചത്.

എതിര്‍ സ്ഥാനാര്‍ത്ഥി മുകളില്‍ വന്നപ്പോള്‍ ചെറിയൊരു വിഷമം വന്നു. എന്റെ കാര്യം മാത്രമാണോ ഇങ്ങനെ എന്നറിയാന്‍ മറ്റുള്ള ആളുകളുടെ സ്ഥലം കൂടി നോക്കി. അപ്പോഴാണ് മനസമാധാനമായത്. തൃശൂര്‍ മുതല്‍ എല്ലാ സ്ഥലങ്ങളിലും സ്ഥാനാര്‍ത്ഥികള്‍ താഴെ. 19 പേരും തോല്‍ക്കാന്‍ പോകുകയാണല്ലോ എന്നായി മനസില്‍. അങ്ങനെ ഓര്‍ത്തപ്പോള്‍ ചെറിയ സന്തോഷം.

ഇന്നസെന്റ്

20ല്‍ ഒറ്റയ്ക്ക് ലീഡ് ചെയ്ത ആലപ്പുഴ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ എം ആരിഫും കൂടി തോല്‍ക്കണമെന്ന് ആഗ്രഹിച്ചെന്നും ഇന്നസെന്റ് പറഞ്ഞു.

ഇരുപത് സീറ്റില്‍ 19 എണ്ണവും പോയി. ബാക്കി ഒരു സീറ്റിലെ സ്ഥാനാര്‍ത്ഥി പതുക്കെ കയറി വരുന്നു. പാര്‍ട്ടി എന്തുവേണമെങ്കിലും പറഞ്ഞോട്ടെ അവനും കൂടി തോല്‍ക്കുകയാണെങ്കില്‍ എന്നാണ് ആ സമയത്ത് വിചാരിച്ചത്.

ഇന്നസെന്റ്

ആലപ്പുഴയില്‍ ആരിഫ് മാത്രം തനിക്ക് ചെറിയൊരു ദു:ഖം തന്നു. മനുഷ്യന്റെ സ്വഭാവത്തേക്കുറിച്ചാണ് താന്‍ പറഞ്ഞുവരുന്നത്. ഇത്തരം കുശുമ്പും കുന്നായ്മയും ഒക്കെ ചേര്‍ന്നതാണ് മനുഷ്യനെന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in