വിജിലന്‍സ് ക്രമക്കേട് കണ്ടെത്തിയ ഉദ്യോഗസ്ഥനെ തിരിച്ചെടുത്ത് ഇ പി ജയരാജന്‍; എഫ്‌ഐറിന് പകരം പ്രമോഷന് നീക്കം  

വിജിലന്‍സ് ക്രമക്കേട് കണ്ടെത്തിയ ഉദ്യോഗസ്ഥനെ തിരിച്ചെടുത്ത് ഇ പി ജയരാജന്‍; എഫ്‌ഐറിന് പകരം പ്രമോഷന് നീക്കം  

അനധികൃത കരിങ്കല്‍ക്വാറികള്‍ക്കെതിരെ നടപടിയെടുക്കാതെ ഖനനത്തിന് ഒത്താശ ചെയ്തതിന്റെ പേരില്‍ വിജിലന്‍സ് അന്വേഷണം നേരിടുകയും സസ്‌പെന്‍ഡ് ചെയ്യപ്പെടുകയും ചെയ്ത ഉദ്യോഗസ്ഥനെ സംരക്ഷിച്ച് വ്യവസായ വകുപ്പ്. കോഴിക്കോട് സീനിയര്‍ ജിയോളജിസ്റ്റ് മോഹനനെയാണ് തുടരന്വേഷണം തടഞ്ഞുകൊണ്ട് ഇ പി ജയരാജന്റെ വകുപ്പ് സംരക്ഷിക്കുന്നത്.

വിജിലന്‍സ് ശുപാര്‍ശയില്‍ ഏപ്രില്‍ 30ന് സസ്‌പെന്‍ഡ് ചെയ്ത മോഹനനെ ഒന്നര മാസത്തിനകം തിരിച്ചെടുത്തു. ഈ ഉത്തരവ് വെബ്‌സൈറ്റില്‍ ഇടാതെ പൂഴ്ത്തിവെച്ചെന്നും വിരമിക്കാന്‍ 4 ദിവസം മാത്രം ശേഷിക്കെ മോഹനന് സ്ഥാനക്കയറ്റം നല്‍കാന്‍ വ്യവസായവകുപ്പില്‍ മിന്നല്‍ വേഗത്തില്‍ ഫയല്‍ നീങ്ങുകയാണെന്നും പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹരീഷ് വാസുദേവന്‍ 'ദ ക്യൂ'വിനോട് പറഞ്ഞു.

വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത് തെറ്റാണ്. വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായിട്ടില്ല. എഫ്‌ഐആര്‍ ഇടാന്‍ സര്‍ക്കാര്‍ അനുവദിക്കാതെ എങ്ങനെ അന്വേഷണം നടത്തും?  

ഹരീഷ് വാസുദേവന്‍  

വിജിലന്‍സ് നടപടി ആവശ്യപ്പെട്ടുകൊണ്ട് റിപ്പോര്‍ട്ട് കൊടുത്തു. സര്‍ക്കാര്‍ നിയമപരമായി ചെയ്യേണ്ടത് ഈ ഉദ്യോഗസ്ഥനെതിരെ എഫ്‌ഐആര്‍ ഇടാന്‍ പെര്‍മിഷന്‍ കൊടുക്കുകയാണ്. പെര്‍മിഷന്‍ കിട്ടാതെ വിജിലന്‍സിന് നടപടിയെടുക്കാന്‍ പറ്റില്ല. എഫ്‌ഐആര്‍ പോലും ഇടാന്‍ പറ്റില്ല. ആ അനുമതി കൊടുക്കേണ്ടത് വ്യവസായ വകുപ്പ് സെക്രട്ടറിയാണ്. “ ഈ മാസം റിട്ടയർ ചെയ്യുകയാണ്. സസ്‌പെൻഷൻ സാമ്പത്തികമായും മാനസികമായും കുടുംബത്തെ തകർക്കും” എന്ന മോഹനന്റെ ഭാഗം കേട്ട് അദ്ദേഹം ക്ലീന്‍ ചീട്ട് കൊടുത്ത് ഇയാളെ തിരിച്ചെടുക്കുകയാണുണ്ടായത്. ജിയോളജി അഡീഷണല്‍ ഡയറക്ടറും മറ്റൊരു കേസില്‍ വിജിലന്‍സ് നടപടി നേരിടുന്നയാളുമായ രാമകൃഷ്ണനാണ് മോഹനനെ സംരക്ഷിക്കുന്നതെന്നും ഹരീഷ് വാസുദേവന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in