മരിച്ചാല്‍ മുസല്‍മാന്‍ ഭാരതപ്പുഴയില്‍ ചിതാഭസ്മം ഒഴുക്കണം, കര്‍മ്മങ്ങളും അദ്ദേഹം ചെയ്യുമെന്ന് ടി പത്മനാഭന്‍

മരിച്ചാല്‍ മുസല്‍മാന്‍ ഭാരതപ്പുഴയില്‍ ചിതാഭസ്മം ഒഴുക്കണം, കര്‍മ്മങ്ങളും അദ്ദേഹം ചെയ്യുമെന്ന് ടി പത്മനാഭന്‍

Summary

അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാനുള്ള ആളെ ഇക്കാര്യം ഏല്‍പ്പിച്ചിട്ടുണ്ടെന്നും ടി പത്മനാഭന്‍

മക്കള്‍ ഇല്ലാത്തതിനാല്‍ മരിച്ചാല്‍ അന്ത്യകര്‍മ്മങ്ങള്‍ ഒരു മുസല്‍മാന്‍ ചെയ്യുമെന്ന് എഴുത്തുകാരന്‍ ടി പത്മനാഭന്‍. ചിതാഭസ്മം ഭാരതപ്പുഴയില്‍ ഒഴുക്കുക ഒരു മുസല്‍മാനായിരിക്കും. ഭാര്യയുടെ ചിതാഭസ്മം വയനാട്ടില്‍ നദിയിലൊഴുക്കിയതും ബലിതര്‍പ്പണം നടത്തിയതും കീഴ്ജാതിക്കാരാണെന്ന് സമൂഹം വിശേഷിപ്പിക്കുന്ന വിഭാഗത്തില്‍ നിന്നുള്ളയാളായിരുന്നുവെന്നും ടി പത്മനാഭന്‍.

അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാനുള്ള ആളെ ഇക്കാര്യം ഏല്‍പ്പിച്ചിട്ടുണ്ടെന്നും ഹരിപ്പാട് സിബിസി വാര്യര്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം സ്വീകരിച്ച് ടി പത്മനാഭന്‍ പറഞ്ഞു.

വയസ്സ് തൊണ്ണൂറിലേക്ക് അടുക്കുമ്പോഴും മനസ്സില്‍ യൗവനമുണ്ട്. താനൊക്കെ സ്വാതന്ത്ര്യസമരം കരയില്‍ ഇരുന്ന് കണ്ടതല്ല മറിച്ച് കളത്തില്‍ ഇറങ്ങിക്കണ്ട് വളര്‍ന്നതാണ്. ഇന്നുനമ്മുടെ നാട് ഒരു തിരിച്ചുപോക്കിലാണ്. പേരിനൊപ്പം കുട്ടികള്‍ പോലും ജാതിവാല്‍ ചേര്‍ക്കുന്നതിലെ ആശങ്കയും ടി പത്മനാഭന്‍ പങ്കുവച്ചു. അടുത്തിടെ മുംബൈയില്‍ സഹപ്രവര്‍ത്തകരുടെ ജാതി അവഹേളനം സഹിക്കവയ്യാതെ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവം ഓര്‍ക്കണം, രാജ്യം ഭരിക്കുന്നവര്‍ ജാതി വിദ്വേഷം അടിച്ചേല്‍പ്പിച്ചിക്കുകയാണ്. പണ്ടൊന്നും പേരിന്റെ കൂടെ ജാതി അത്ര വ്യാപകമല്ലായിരുന്നുവെന്നും പത്മനാഭന്‍.

മന്ത്രി ജി സുധാകരനും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും ചേര്‍ന്നാണ് പുരസ്‌കാരം നല്‍കിയത്.

മരണശേഷം തനിക്കായി പൂക്കളും റീത്തുകളും ഔദ്യോഗിക ബഹുമതിയും മതാചാരങ്ങളും ഒന്നും പാടില്ലെന്ന് കവിയത്രി സുഗതകുമാരി അടുത്തിടെ പറഞ്ഞിരുന്നു. മരണശേഷം ശരീരത്തില്‍ ഒരു പൂവ് പോലും വയ്ക്കരുതെന്നും പൊതുദര്‍ശനങ്ങള്‍ വേണ്ടെന്നും അനുശോചനയോഗങ്ങളും സ്മാരക പ്രഭാഷണങ്ങളും വേണ്ടെന്നുമാണ് കവി ആഗ്രഹമായി പറഞ്ഞത്. മരിച്ചു കിടക്കുന്നവര്‍ക്ക് പൂക്കള്‍ വേണ്ടെന്ന് പറഞ്ഞുകൊണ്ടവര്‍ ശവപുഷ്പങ്ങള്‍ തനിക്ക് വേണ്ടെന്ന് പറഞ്ഞു. ജീവിച്ചിരിക്കുമ്പോള്‍ ഇത്തിരി സ്നേഹം തരിക, അതുമാത്രം മതിയെന്നും പറഞ്ഞുവെച്ചു. ഒരാള്‍ മരിച്ചാല്‍ റൂത്തുകളും പുഷ്പചക്രങ്ങളുമായി പതിനായിരക്കണക്കിന് പൂക്കളാണ് മൃതദേഹത്തില്‍ മൂടുന്നതെന്നും ആ ശവപുഷ്പങ്ങള്‍ തനിക്ക് ഇഷ്ടമല്ലെന്നുമാണ് കവിയത്രി പറയുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in