നിപ ആശങ്ക ഒഴിഞ്ഞതായി ആരോഗ്യമന്ത്രി, ജാഗ്രത തുടരും 

നിപ ആശങ്ക ഒഴിഞ്ഞതായി ആരോഗ്യമന്ത്രി, ജാഗ്രത തുടരും 

സംസ്ഥാനത്ത് വീണ്ടും റിപ്പോര്‍ട്ട് ചെയ്ത നിപയില്‍ ആശങ്ക ഒഴിഞ്ഞതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ നില മെച്ചപ്പെട്ടു വരുന്നു. വിദ്യാര്‍ത്ഥിയുടെ ശരീരത്തില്‍ വൈറസ് സാന്നിധ്യം പൂര്‍ണമായും ഇല്ലാതായി. രോഗിയില്‍ നിന്ന് വൈറസ് മറ്റുള്ളവരിലേക്ക് പടര്‍ന്നിട്ടില്ല. എല്ലാ സാമ്പിളുകളും നെഗറ്റീവാണ്. എന്നാല്‍ നിരീക്ഷണം ജൂലൈ 15 വരെ തുടരുമെന്നും മന്ത്രി പറഞ്ഞു.

ലെവല്‍ ത്രീ സംവിധാനങ്ങളുള്ള ലാബ് വേണം നിപ ഉള്‍പ്പെടെയുള്ള രോഗങ്ങളുടെ ടെസ്റ്റ് നടത്താന്‍. ഇതിനായി കേന്ദ്രസര്‍ക്കാറിന്റെയും ഐ സി എം ആറിന്റെയും അനുമതി വേണം. നല്ല സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കേണ്ടതുണ്ട്. കഴിഞ്ഞ തവണ നിപ വന്നപ്പോള്‍ ഇത്തരമൊരു ലാബ് സ്ഥാപിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. 2019 മെയില്‍ അനുവാദം ലഭിച്ചു. മൂന്ന് കോടി രൂപയും ലഭിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധനെ കണ്ട് കൂടുതല്‍ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് സ്ഥാപിക്കും. കോഴിക്കോടാണ് ലാബ് സ്ഥാപിക്കുന്നത്. ആലപ്പുഴയിലെ ലാബ് ശക്തിപ്പെടുത്തുന്നതിനുള്ള അനുവാദവും ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ലാബ് കൂടി വരുന്നതോടെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.

ഉറവിടം കണ്ടെത്തുന്നതിനുള്ള ശ്രമം തുടരുകയാണ്. കഴിഞ്ഞ വര്‍ഷം കോഴിക്കോട് നിപ വന്നപ്പോള്‍ രണ്ട് മാസം കഴിഞ്ഞാണ് വൈറസ് വാഹിയായ വവ്വാലിനെ കണ്ടെത്തിയത്. വിദ്യാര്‍ത്ഥി താമസിച്ച പ്രദേശങ്ങളില്‍ പരിശോധന തുടരുകയാണെന്നും മന്ത്രി കെ കെ ശൈലജ അറിയിച്ചു.

അതേസമയം നിപ ബാധിച്ച രോഗിയുമായ സമ്പര്‍ക്കം പുലര്‍ത്തിയ 50 പേരെ നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 283 പേരാണ് നിരീക്ഷണത്തിലുള്ളത്.

നിപയില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസംഘവും അറിയിച്ചിട്ടുണ്ട്. രോഗത്തെക്കുറിച്ചുള്ള ബോധവത്കരണ പരിപാടികള്‍ തുടരണമെന്ന് പൂനൈ വൈറോളജി ഇന്‍സ്‌ററിറ്റിയൂട്ട് മേധാവി ഡോക്ടര്‍ ദേവേന്ദ്ര മൗര്യ പറഞ്ഞു. നിപയുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള പരിശോധനാഫലം പത്ത് ദിവസത്തിനകം ലഭിക്കും. വവ്വാലുകളുടെ സാമ്പിളുകള്‍ പുനൈയില്‍ പരിശോധിക്കുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in