മരടില്‍ സ്റ്റേ വേണം, ഉടമകള്‍ സുപ്രീംകോടതിയില്‍ 

മരടില്‍ സ്റ്റേ വേണം, ഉടമകള്‍ സുപ്രീംകോടതിയില്‍ 

ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിക്കും 

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് താമസക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ആല്‍ഫാ സെറീന്‍ അപ്പാര്‍ട്‌മെന്റിലെ 32 താമസക്കാരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി അധ്യക്ഷയായ ബഞ്ചാണ് പരിഗണിക്കുക.കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ ഒന്നാം കക്ഷിയാക്കിയിട്ടുണ്ട്. ഫ്‌ളാറ്റുകള്‍ പൊളിച്ചു മാറ്റണമെന്ന വിധി സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

മരടിലെ അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച നീക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. തീരദേശ പരിപാലന നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയാണ് പൊളിച്ചു നീക്കാന്‍ ഉത്തരവിട്ടത്. മെയ് 9നായിരുന്നു വിധി. ഒരുമാസത്തിനകം പൊളിച്ചു മാറ്റണമെന്നായിരുന്നു ഉത്തരവ്. പൊളിച്ചു നീക്കേണ്ടത് ആരാണെന്ന കാര്യത്തില്‍ ഉത്തരവില്‍ അവ്യക്തതയുണ്ടെന്നായിരുന്നു നഗരസഭയുടെ വാദം. പൊളിച്ചു നീക്കാനാവശ്യമായ തുക കൈവശമില്ലെന്നും കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ സഹായം വേണമെന്നും നഗരസഭ അഭ്യര്‍ത്ഥിച്ചിരുന്നു. ഫ്‌ളാറ്റുടമകളെ സഹായിക്കാനാണ് ഉത്തരവ് നടപ്പാക്കുന്നത് വൈകിപ്പിക്കുന്നതെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

പ്രസ്താവിച്ച ദിനം മുതല്‍ ഒരു മാസത്തിനകം നടപ്പാക്കണമെന്നായിരുന്നു അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. ഹോളിഫെയ്ത്ത്, ഗോള്‍ഡന്‍ കായലോരം, ഹോളിഡേ ഹെറിറ്റേജ്, ജെയിന്‍ ഹൗസിംഗ്, ആല്‍ഫ വെഞ്ച്വേര്‍സ് എന്നിവയാണ് പൊളിച്ചുനീക്കേണ്ടവ.

ബദല്‍ സംവിധാനങ്ങള്‍ ഒരുക്കുന്നത് വരെ വിധി നടപ്പാക്കാന്‍ സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ഫ്‌ളാറ്റുടമകള്‍ നേരത്തെ കോടതിയെ സമീപിച്ചിരുന്നെങ്കിലും അവധിക്കാല ബെഞ്ച് ഈ ആവശ്യം തള്ളുകയായിരുന്നു. പരിസ്ഥിതി നിയമം ലംഘിക്കുന്നവരോട് കോടതികള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ക്ഷമിക്കുന്ന പ്രവണത അവസാനിപ്പിക്കാനുള്ള സമയമായെന്ന് ബെഞ്ച് നിരീക്ഷിച്ചിരുന്നു. ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരത്തിനായി ഉചിതമായ സംവിധാനങ്ങളെ സമീപിക്കാവുന്നതാണെന്നും ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മരട് നഗരസഭയും തീരദേശ സംരക്ഷണ അതോറിറ്റിയും കക്ഷികളായ കേസിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് താമസക്കാര്‍ പറയുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in