പെരിയ ഇരട്ടക്കൊല: സിപിഎം ഏരിയ സെക്രട്ടറിയും ലോക്കല്‍ സെക്രട്ടറിയും അറസ്റ്റില്‍

പെരിയ ഇരട്ടക്കൊല: സിപിഎം ഏരിയ സെക്രട്ടറിയും ലോക്കല്‍ സെക്രട്ടറിയും അറസ്റ്റില്‍

കാസര്‍കോട് പെരിയ ഇരട്ടക്കൊലപാതകത്തില്‍ രണ്ട് സിപിഎം നേതാക്കള്‍ അറസ്റ്റില്‍. സിപിഎം ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠന്‍, പെരിയ ലോക്കല്‍ സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവരെയാണ് ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയതിനും തെളിവ് നശിപ്പിച്ചതിനുമാണ് ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തത്.

സിപിഎമ്മിന്റെ ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠനാണ് പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളടക്കം കൊലയ്ക്ക് ശേഷം നശിപ്പിക്കാന്‍ സഹായങ്ങള്‍ ചെയ്തുകൊടുത്തതെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ട്. കൊലപാതകത്തിനു ശേഷം പ്രതികള്‍ വെളുത്തോളിയില്‍ എത്തുകയും ഉദുമ ഏരിയാ സെക്രട്ടറി മണികണ്ഠനുമായി ബന്ധപ്പെടുകയും ചെയ്തു. തുടര്‍ന്ന് മണികണ്ഠനും ബാലകൃഷ്ണനും പ്രതികള്‍ക്ക് ഒളിവില്‍ കഴിയുന്നതിനുള്ള സൗകര്യം ചെയ്തുകൊടുത്തുവെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ആയുധങ്ങള്‍ ഒളിപ്പിക്കുകയും വസ്ത്രങ്ങള്‍ അടക്കം മറ്റ് തെളിവുകള്‍ കത്തിച്ചുകളഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.

പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണം സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് കൃപേഷിന്റെയും ശരത്ലാലിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മേയ് 25ന് കോടതി കേസ് പരിഗണിക്കാനിരിക്കെയാണ് ക്രൈംബ്രാഞ്ച് രണ്ട് സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി 17ന് ആയിരുന്നു കല്യാട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കൃപേഷ് (19), ശരത്‌ലാല്‍ (28) എന്നിവരെയാണ് കാറിലെത്തിയ സംഘം റോഡില്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചത്. ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണ് ഇരുവരും മരിച്ചത്.

കൊലപാതകത്തില്‍ സിപിഎം ഏരിയാ കമ്മിറ്റി അംഗമായിരുന്ന എ പീതാംബരനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in