കെഎസ്ഇബി ചെലവാക്കിയത് പിരിച്ചുതരാം,ശാന്തിവനം സംരക്ഷിക്കണമെന്ന് ആഷിക് അബു

കെഎസ്ഇബി ചെലവാക്കിയത് പിരിച്ചുതരാം,ശാന്തിവനം സംരക്ഷിക്കണമെന്ന് ആഷിക് അബു

ശാന്തിവനം ജൈവ വൈവിധ്യമേഖലയെ നശിപ്പിച്ചുകൊണ്ട് 110 കെവി ലൈന്‍ വലിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പരസ്യ പ്രതികരണവുമായി ആഷിക് അബു. പോലീസിനെ ഉപയോഗിച്ച് പ്രദേശത്ത് ടവര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനെതിരെ ജനകീയ പ്രതിരോധം ശക്തിപ്പെട്ട സാഹര്യത്തിലാണ് പ്രതികരണം. ഒരു മരം പോലും മുറിക്കാതെ വികസനം നടപ്പാക്കണമെന്നും കെഎസ്ഇബി ഇതുവരെ മുടക്കിയ തുക പിരിച്ചുതരാമെന്നും ആഷിക് അബു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

KSEB എന്ന സ്ഥാപനം ഇതുവരെ ചിലവഴിച്ച തുക ഞങ്ങള്‍ പിരിച്ചുതരാം. നഷ്ട്ടം കമ്പനി സഹിക്കണ്ട. ഈ വളവ് നേരെയാക്കി, ഒരു മരം പോലും മുറിക്കാതെ വികസനം നടപ്പാക്കണം സര്‍ക്കാര്‍. CPI(M).കാള്‍ മാര്‍ക്‌സിനെയാണ് ‘M’ സൂചിപ്പിക്കുന്നത്. ശാന്തിവനം സംരക്ഷിക്കപ്പെടണം.

ആഷിക് അബു

ശാന്തിവനം കാലങ്ങളായി സംരക്ഷിക്കുന്ന മീനാ മേനോന്റെ എതിര്‍പ്പ് മറികടന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ ഇവിടെ സത്യഗ്രഹവും സമരവും തുടരുകയാണ്. പ്രതിഷേധത്തെ തുടര്‍ന്ന് ടവര്‍ നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിയിരുന്നുവെങ്കിലും പദ്ധതി പൂര്‍ത്തിയാക്കുമെന്ന മന്ത്രി എംഎം മണിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ നിര്‍മ്മാണവുമായി കെഎസ്ഇബി മുന്നോട്ട് പോവുകയായിരുന്നു.

പ്രതിഷേധത്തെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിക്കുകയും വിഷയം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തെന്ന് പറഞ്ഞ് ശാന്തിവനത്തിലുള്ളവര്‍ക്ക് ഉറപ്പ് നല്‍കിയ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും എറണാകുളം സ്ഥാനാര്‍ത്ഥിയുമായിരുന്ന പി രാജീവിന്റെ ഉറപ്പുകളും പാലിക്കപ്പെട്ടില്ല.

പാരിസ്ഥിതിക ആഘാതം പരമാവധി കുറച്ചുകൊണ്ടായിരിക്കും ടവര്‍ നിര്‍മ്മാണമെന്നാണ് ജില്ലാ ഭരണകൂടത്തിന് വേണ്ടി കളക്ടര്‍ മുഹമ്മദ് വൈ സഫറൂള്ള പറഞ്ഞത്. പ്രകൃതിക്ക് കോട്ടം തട്ടാത്ത തരത്തില്‍ പദ്ധതി നടപ്പാക്കാന്‍ ഇടത് സര്‍ക്കാര്‍ നിര്‍ദേശിച്ചതോടെയാണ് ശാന്തിവനത്തില്‍ പൈലിംഗ് പരിപാടികള്‍ തുടങ്ങിയത്.

ശാന്തിവനത്തില്‍ ടവര്‍ നിര്‍മ്മാണം പുരോഗമിക്കുന്നു 
ശാന്തിവനത്തില്‍ ടവര്‍ നിര്‍മ്മാണം പുരോഗമിക്കുന്നു 

എറണാകുളം ജില്ലയില്‍ വടക്കന്‍ പറവൂര്‍ താലൂക്കിലെ കോട്ടുവള്ളി പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലാണ് 2 ഏക്കറോളം വിസ്തൃതിയുള്ള ശാന്തിവനം. മൂന്ന് വലിയ സര്‍പ്പക്കാവുകളും മൂന്ന് വലിയ കുളങ്ങളും ഒരു കുടുംബക്ഷേത്രാരാധനാസ്ഥലവും പലതരം ഔഷധസസ്യങ്ങളും കൂടാതെ പാല, കരിമ്പന, കാട്ടിലഞ്ഞി, ആറ്റുപേഴ് തുടങ്ങിയ വന്മരങ്ങളും ജന്തുജാലങ്ങളും ഉള്ള ഇവിടം സംരക്ഷിക്കണമെന്ന ആവശ്യവുമായി മീനാ മേനോനാണ് ആദ്യമെത്തിയത്.

ശാന്തിവനത്തില്‍ ടവര്‍ നിര്‍മ്മാണം പുരോഗമിക്കുന്നു 
ശാന്തിവനത്തില്‍ ടവര്‍ നിര്‍മ്മാണം പുരോഗമിക്കുന്നു 

മന്നത്തുനിന്ന് ചെറായിലേക്കുള്ള 110 കെവി വൈദ്യുതിലൈന്‍ സംരക്ഷിതവനത്തിനു മുകളിലൂടെ വലിക്കാനുള്ള പദ്ധതി ഇവിടെയുള്ള ജൈവവൈവിധ്യത്തെ ബാധിക്കാത്ത തരത്തില്‍ ആയിരുന്നുവെന്നും കെഎസ് ഇബി മുന്‍ ചെയര്‍മാന്റെ സ്ഥലത്തെ ഒഴിവാക്കാനായി ലൈന്‍ വലിക്കുന്ന പാത മാറ്റി നിശ്ചയിക്കുകയായിരുന്നുവെന്നുമാണ് പ്രധാന ആക്ഷേപം. വനത്തിന്റെ നടുവില്‍ ടവര്‍ വരും വിധമാണ് നിലവിലെ പ്ലാന്‍ എന്നും ഇവിടെയുള്ളവര്‍ വിശദീകരിക്കുന്നു. പ്രദേശവാസികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും എതിര്‍പ്പ് വകവയ്ക്കാതെ കെഎസ്ഇബി ടവര്‍ നിര്‍മ്മാണവും ലൈന്‍ വലിക്കലും തുടരുന്ന പശ്ചാത്തലത്തിലാണ് സമരം തുടങ്ങിയത്.

ശാന്തിവനം നശിപ്പിക്കുമ്പോള്‍ സംഭവിക്കുന്നത്

Related Stories

No stories found.
logo
The Cue
www.thecue.in